ADVERTISEMENT

അടൂർ ∙ സ്വത്തും മറ്റും തട്ടിയെടുക്കാനായി കൃത്യമായ ആസൂത്രണത്തോടെയാണ് ഉത്രയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടിരുന്നത്. പറക്കോട് ശ്രീസൂര്യയിൽ വീട്ടിൽവച്ച് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. 2020 ഫെബ്രുവരിയിൽ ആദ്യം വീടിനുള്ളിലെ പടിക്കെട്ടിൽ അണലിയെ കൊണ്ടിട്ട് കടിപ്പിക്കാൻ നോക്കി. എന്നാൽ ആ പാമ്പിനെ ഉത്ര കണ്ടതിനാൽ കടിയേറ്റില്ല. പിന്നീട് മാർച്ച് 2ന് കിടപ്പുമുറിയിൽ വച്ച് വീണ്ടും അണലിയെ കൊണ്ടിട്ടു.

ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സൂരജിന്റെ പറക്കോട്ടെ വീട് അടച്ചിട്ട നിലയിൽ.

അന്നു ഉത്രയ്ക്കു കടിയേൽക്കുകയും ചെയ്തു. എന്തോ കടിച്ചെന്ന് ഉത്ര പറഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചിരുന്നത്രെ. ഒടുവിൽ തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. അവിടെ വച്ചാണ് കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടു മാസത്തോളം ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചലിലുള്ള വീട്ടിലേക്ക് പോയി.

പറക്കോട്ടെ വീട്ടിലെ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് അണലിയെ മാറ്റി മൂർഖനെയും കൊണ്ടാണ് സൂരജ് 2020 മെയ് 6ന് ഉത്രയുടെ വീട്ടിൽ എത്തിയത്. അന്ന് മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ തന്ത്രം വിജയിച്ചതോടെയാണ് ഉത്ര മരണത്തിനു കീഴടങ്ങിയത്. ഇതിൽ സംശയം തോന്നിയ ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും സൂരജ് അറസ്റ്റിലായതും.

പാമ്പുകളെക്കുറിച്ച് പഠനം നടത്തി കൊലപാതകം

പാമ്പുകളെക്കുറിച്ച് യൂട്യൂബ് വഴി പഠനം നടത്തിയാണ് സൂരജ് കൊലപാതകം നടത്താൻ തന്ത്രങ്ങൾ മെനഞ്ഞത്. ആദ്യം അണലിയെക്കുറിച്ച് പഠിച്ചു. അതുവഴിയാണ് പറക്കോട്ടുള്ള വീട്ടിൽ വച്ച് അണലിയെ കിടപ്പുമുറിയിൽ കൊണ്ടിട്ട് കടിപ്പിച്ചത്. എന്നാൽ ആ  ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂർഖൻ പാമ്പിനെക്കുറിച്ചായി പഠനം.

ആ പഠനം കഴിഞ്ഞാണ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിൽ മൂർഖൻ പാമ്പിനെ എത്തിച്ച് 2 തവണ കടിപ്പിച്ചത്. യൂട്യൂബിലെ പഠനത്തിനിടയിൽ 2020 ഫെബ്രുവരി 12നാണ് സൂരജ് പാമ്പു പിടിത്തക്കാരനായ സുരേഷിനെ പരിചയപ്പെടുന്നത്. ഇദ്ദേഹത്തിൽ നിന്നാണ് പാമ്പിനെ വാങ്ങിയതും.  പിന്നീട് ചാത്തന്നൂരിലെ വീട്ടിൽ പോയി കണ്ട് പാമ്പിനെപ്പറ്റി പഠിപ്പിക്കണമെന്ന് പറഞ്ഞു.  തുടർന്നാണ് പണം കൊടുത്ത് ആദ്യം അണലിയെയും പിന്നീട് മൂർഖനെയും വാങ്ങിയത്.

ഒന്നുമറിയാതെ ആർജവ്

അഞ്ചൽ ∙ അമ്മയുടെ േവർപാടിന്റെ വേദന അറിയാതെ, അച്ഛൻ ചെയ്ത കൊടും ക്രൂരതയുടെ ആഴമോ അതിനു നിയമം നൽകാൻ പോകുന്ന ശിക്ഷകളെക്കുറിച്ചോ അറിയാതെ ഏറം വെള്ളശേരിലെ അമ്മ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു ഉത്രയുടെ മകൻ  രണ്ടര വയസ്സുകാരൻ ആർജവ്. ഉത്രയുടെ മരണത്തിനു ശേഷം സൂരജിന്റെ സംരക്ഷണയിൽ ആയിരുന്ന കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഉത്രയുടെ  കുടംബത്തിനു ലഭിച്ചത്. കേസിന്റെ വിധിദിനം അടുത്തതോടെ വീട്ടിൽ ഒട്ടേറെ ആളുകൾ എത്തിയതിനാൽ  കുടുംബാംഗങ്ങൾ കുഞ്ഞിനെ ആൾക്കൂട്ടത്തിൽ നിന്നു  സുരക്ഷിതനാക്കി. 

മകൾ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആർജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്നു ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. മകൾക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ടു, പക്ഷേ ലഭിച്ചതു തീരാവേദന. ഇനി ഈ  കുഞ്ഞിനെ വളർത്തണം, അവനു ശോഭനമായ ഭാവി ഒരുക്കണം അതാണു ലക്ഷ്യം - വിജയസേനൻ പറയുന്നു . ഉത്രയുടെ സഹോദരൻ  വിഷുവുമായും ആർജവ് നല്ല ചങ്ങാത്തത്തിലാണ്.

പ്രതികരിക്കാതെ സൂരജിന്റെ കുടുംബം

അടൂർ ∙ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോൾ ഇതിനോട് പ്രതികരിക്കാതെ സൂരജിന്റെ കുടുംബം. സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യയിൽ വീട് ഇന്നലെ അടഞ്ഞു കിടക്കുകയായിരുന്നു. സൂരജിന്റെ പിതാവ് സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ സ്ഥലത്തുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആരും പുറത്തേക്കിറങ്ങിയില്ല. 

ഈ കേസിൽ സൂരജിനെ അറസ്റ്റ് ചെയ്ത സമയത്ത് മകൻ നിരപരാധിയാണെന്നും അവനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നുമാണ് അച്ഛനും അമ്മയും പറഞ്ഞിരുന്നത്. ഉത്രയുടെ മരണത്തിനു ശേഷം ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് എടുത്തതായി പൊലീസിന്റെ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു.

ഈ സ്വർണാഭരണങ്ങൾ പിന്നീട് സൂരജിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ ഈ കേസിൽ മാതാപിതാക്കളുടെയും സഹോദരിയുടെയും പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. അങ്ങനെ ഗാർഹിക പീഡന കേസിൽ മാതാപിതാക്കളും സഹോദരിയും അറസ്റ്റിലാവുകയും ചെയ്തു. ഈ കേസിൽ അച്ഛൻ 80 ദിവസത്തെയും അമ്മയും സഹോദരിയും 40 ദിവസത്തെയും ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com