ആനത്താവളത്തിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയിൽ ശംഖ് കുടുങ്ങി: അന്വേഷണം നടത്തി ഡിഎഫ്ഒ
Mail This Article
കോന്നി ∙ ആനത്താവളത്തിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയിൽ ശംഖ് കുടുങ്ങുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പ് പുനലൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പ്രാഥമിക അന്വേഷണം നടത്തി. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടാണ് ഡിഎഫ്ഒ ബൈജു കൃഷ്ണൻ കോന്നി റേഞ്ച് ഓഫിസുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചത്. അമ്മയാനയിൽ നിന്നു വേർപിരിഞ്ഞ കുട്ടിയാനയെ അതിന്റെ അതിജീവന ഘട്ടത്തിലാണ് ആനത്താവളത്തിലേക്ക് എത്തിച്ചത്.
ഭക്ഷണത്തിന്റെയും ചികിത്സയുടെയും കാര്യത്തിലും വേണ്ട മുന്നറിയിപ്പുകളും നൽകി. ദിവസം രണ്ടു തവണയെങ്കിലും ആനയെ നിരീക്ഷിക്കാനും റേഞ്ച് ഓഫിസറെ ചുമതലപ്പെടുത്തി. ഈ സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പറഞ്ഞു.
സീതത്തോട് വേലുത്തോട് വനത്തിൽ നിന്നു കൂട്ടംതെറ്റിയ നിലയിൽ വനം വകുപ്പിനു ലഭിച്ച രണ്ടു വയസ്സുള്ള കുട്ടിയാനയെ സെപ്റ്റംബർ 9നാണ് കോന്നി ആനത്താവളത്തിലേക്കു കൊണ്ടുവന്നത്. ആരോഗ്യവാനായി കഴിയുന്നതിനിടെ ഒരു മാസം മുൻപാണ് സംഭവം. കഴുത്തിൽ കിടന്ന ശംഖ് കാണാതാകുകയും ആന അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ശ്യാം ചന്ദ്രൻ എത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ശംഖ് വിഴുങ്ങിയതായി ബോധ്യപ്പെട്ടത്. ഉടൻതന്നെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു.