ഉള്ളിക്കൃഷി പാടത്തേക്ക്, ശീതകാല കൃഷിക്കൊപ്പം ചെറിയുള്ളിയും സവാളയും; ഫെബ്രുവരിയില്‍ വിളവെടുക്കാം
Mail This Article
കടമ്പനാട് ∙ മട്ടുപ്പാവിലെയും അടുക്കളത്തോട്ടത്തിലെയും പരീക്ഷണം കഴിഞ്ഞ് ഉള്ളിക്കൃഷി പാടത്തേക്ക്. അമ്പട്ടാഴി ഏലായിലാണ് ഉള്ളിപ്പാടമൊരുങ്ങുന്നത്. കർഷകനായ ശാൻ നിവാസിൽ സി.കെ.മണിയാണ് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ശീതകാല കൃഷിക്കൊപ്പം ചെറിയുള്ളി, സവാള എന്നിവ കൃഷിയിറക്കിയത്. ജൈവ രീതിയില്‍ പരിപാലിക്കുന്ന കൃഷി രണ്ടു മാസം കഴിയുമ്പോള്‍ വിളവെടുപ്പിനു പാകമാകും. അൻപതു സെന്റ് വരുന്ന കൃഷിയിടത്തിൽ റാഡിഷ്, കാരറ്റ്, വൻപയർ, ചെറുപയർ, ഉഴുന്ന്, ചോളം, ബേബി കോൺ, എന്നിവയും കൃഷി ഇറക്കിയിട്ടുണ്ട്.
കേരളത്തിൽ ഉള്ളിക്കൃഷി വ്യാപകമല്ലെങ്കിലും വര്‍ഷം മുഴുവനും അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് ഉള്ളി. എന്നാൽ ഉള്ളിയുടെ ഉപയോഗം പൂർണമായും ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. പാലക്കാട് തൃശൂർ ജില്ലകളിൽ ചെറിയ തോതിൽ ഉള്ളിക്കൃഷിയുണ്ട്. ചൂടുള്ളതും ശക്തമായ മഴയില്ലാത്തതുമായ കാലാവസ്ഥയാണ് ഉള്ളിക്കൃഷിക്ക് അനുയോജ്യം. ഇളക്കമുള്ള മണ്ണ്, നീർവാർച്ച, വളക്കൂറ് എന്നിവയും അത്യാവശ്യമാണ്. സമതലങ്ങളില്‍ സവാള ഹ്രസ്വ കാലയളവില്‍ കൃഷി ചെയ്യാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞും ചൂടുമുള്ള നവംബറില്‍ കൃഷിയിറക്കി ഫെബ്രുവരിയില്‍ വിളവെടുക്കാം. ശീതകാല പച്ചക്കറിക്കൃഷിക്കും കേരളത്തില്‍ സാധ്യതയേറെയാണെന്നും മണ്ണുത്തി കാര്‍ഷിക സര്‍വകാലാശാല അസി.പ്രഫ.ജലജ എസ്.മേനോന്‍ പറഞ്ഞു.