ഡപ്പി ക്ഷാമം: സന്നിധാനത്ത് അരവണ വിതരണം മുടങ്ങി
Mail This Article
ശബരിമല ∙ സന്നിധാനത്ത് അരവണ പ്രസാദ വിതരണം മുടങ്ങി. കരുതൽ ശേഖരം പൂർണമായും തീർന്നതും ഡപ്പി ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാത്തതുമാണ് വിതരണം മുടങ്ങാൻ കാരണം. ഇത്തവണ മകരവിളക്കിന് 3.5 ലക്ഷം ടിൻ അരവണ മാത്രമാണ് കരുതൽ ശേഖരമായി ഉണ്ടാക്കിയത്. സാധാരണ 10 ലക്ഷം ടിൻ അരവണ സ്റ്റോക്ക് ചെയ്യുന്നതാണ്. മകരവിളക്ക് കഴിഞ്ഞുള്ള എല്ലാ ദിവസവും തീർഥാടകരുടെ വൻതിരക്കായിരുന്നു. ഇന്നലെ ഉച്ചയോടെ വിതരണം നിലച്ചു. കൗണ്ടർ അടച്ചിട്ടു. അതോടെ തീർഥാടകർ ബഹളം ഉണ്ടാക്കി. ആവശ്യത്തിനു ഡപ്പി വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടതാണ്. തീർഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച് അരവണ ഡപ്പി കരുതിയില്ല. വൈകിട്ട് ഏതാനും ഡപ്പിയിൽ നിന്ന് നിറച്ച് ഒന്നും രണ്ടും വീതം വിതരണം ചെയ്തു. ആവശ്യത്തിന് അരവണ കിട്ടാത്തതിന്റെ വിഷമത്തിലാണ് ഇന്നലെ എത്തിയ തീർഥാടകർ മലയിറങ്ങിയത്.
ഇന്നലെയും തീർഥാടകരുടെ വൻതിരക്കായിരുന്നു. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, മുൻ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റ എന്നിവർ ഇന്നലെ സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തി.
മകരവിളക്ക് കഴിഞ്ഞ് തീർഥാടകരുടെ വൻപ്രവാഹമാണ്. ഇത്രയും വലിയ തിരക്ക് പ്രതീക്ഷിച്ചില്ല. ഓർഡർ നൽകിയ ഡപ്പി ഇന്ന് എത്തും. പ്രതിസന്ധി ഇന്ന് പരിഹരിക്കും.
മനോജ് ചരളേൽ ദേവസ്വം ബോർഡ് അംഗം