ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തലാക്കിയ തിരുനെല്ലി, വഴിക്കടവ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്ന് ഷെഡ്യൂൾ കമ്മിറ്റി നിർദേശിച്ചു. പത്തനംതിട്ട-കുമളി-കൊട്ടാരക്കര റൂട്ടിൽ പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങാനും ശുപാർശ. ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോ എന്ന പ്രത്യേക പരിഗണനയിൽ ഇവിടത്തെ  ഷെഡ്യൂളുകൾ 65 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ വിവിധ യൂണിയനുകളുടെ പ്രധാന നിർദേശം.

രാവിലെ 5ന് പുനലൂർ വരെ പോയി അവിടെ നിന്ന് എറണാകുളത്തിനു സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറിന്റെ വൈകിട്ടത്തെ ട്രിപ്പ് പത്തനാപുരം വരെയായി ചുരുക്കണം. റോഡ് നിർമാണം നടക്കുന്നതിനാൽ പുനലൂർ വരെ ഓടി എത്താൻ സമയം കിട്ടാത്തതാണ് കാരണം. 6.30ന് മലയാലപ്പുഴ വഴിയുള്ള പുതുക്കുളം ഓർഡിനറി പുനരാരംഭിക്കണം. രാവിലെ 6.05ന് വല്യയന്തി വഴിയുള്ള കോഴഞ്ചേരി  ഷെഡ്യൂൾ പരിഷ്കരിച്ച് വീണ്ടും തുടങ്ങണം. 7.10 ളാഹ ഓർഡിനറിയുടെ  അവസാന ട്രിപ്പ് പുനലൂരിനുള്ളത് ഒഴിവാക്കി എരുമേലിക്ക് സർവീസ് നടത്തണം.

പത്തനംതിട്ട-ആങ്ങമൂഴി റൂട്ടിൽ‍ കൂടുതൽ ബസുകളും മണിയാർ വഴിയാണ്. മണക്കയം, പെരുനാട് വഴി ബസ് കുറവാണ്. അതിനാൽ 11.10 ആങ്ങമൂഴി സർവീസ് പെരുനാട് വഴി ആക്കണമെന്ന നിർദേശവും ഉയർന്നു. കോവിഡിനെ മറയാക്കി ആറ് മാസം മുൻപ് ഡിപ്പോയിൽ നിന്ന് ഒറ്റയടിക്ക് 26 ഷെഡ്യൂളുകൾ നിർത്തലാക്കി. അതിൽ ഏറ്റവും പ്രധാനം തിരുനെല്ലി ക്ഷേത്രം, വഴിക്കടവ് എന്നീ സർവീസുകൾ. തിരുനെല്ലി  ബസിന്റെ പ്രതിദിന വരുമാനം 45000 രൂപയിൽ കൂടുതലായിരുന്നു. തിരുനെല്ലി ക്ഷേത്ര ദർശനത്തിനു പോകുന്ന യാത്രക്കാർക്ക് ഉപകാരപ്രദമായ സർവീസായിരുന്നു ഇത്.

പത്തനംതിട്ടയിൽ നിന്ന് പാടിച്ചിറ, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലേക്ക്  ദീർഘദൂര സർവീസ് നടത്തിവന്ന സ്വകാര്യ ബസുമായി മത്സരിച്ചാണ് ഇത് സർവീസ് നടത്തിവന്നത്.  ഇതിന്റെ പേരിൽ പലതവണ ജീവനക്കാർ തമ്മിൽ തർക്കവും കുറുക്കിടലും നടന്നു. പിറ്റേദിവസം മുതൽ തിരുനെല്ലി സർവീസ്  മാനന്തവാടി വരെ ഓടിച്ചാൽ മതിയെന്നു ചീഫ് ഓഫിസിൽ നിന്നു നിർദേശം വന്നു. പിന്നീട് പത്തനംതിട്ട- മാനന്തവാടിയായി സർവീസ് നടത്തി. ഏതാനും  ദിവസം ഓടിച്ചു. വരുമാനം 38,000  രൂപയിൽ താഴെയായി. ആ കാരണം പറഞ്ഞ് സർവീസ് നിർത്തലാക്കി. തിരുനെല്ലി സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസിയിലെ എല്ലാ യൂണിയനുകളും പലതവണ നിർദേശങ്ങൾ നൽകി. 

പുതിയ ഗതാഗത മന്ത്രിയെ കണ്ട് വിഷയവും അവതരിപ്പിച്ചു. പക്ഷേ ഫലം കണ്ടില്ല. ഇന്നലെ ചേർന്ന ഷെഡ്യൂൾ കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തു. ലാഭകരമായ സർവീസ് എന്ന നിലയിൽ ഉടൻ പുനരാരംഭിക്കണമെന്നാണ് ഇന്നലത്തെ യോഗത്തിലെ നിർദേശം. വഴിക്കടവ് ഫാസ്റ്റിന്റെ കാര്യവും ഇതുതന്നെ. ഡിപ്പോയുടെ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന സർവീസായിരുന്നു ഇത്.

38 വർഷമായി മുടങ്ങാതെ നടത്തിയ സർവീസാണ് നിർത്തലാക്കിയത്. ഇത് വീണ്ടും തുടങ്ങാൻ ഷെഡ്യൂൾ കമ്മിറ്റി നിർദേശിച്ചു. എങ്കിലും ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിക്കുമോ എന്ന ആശങ്ക യൂണിയനുകൾക്കുണ്ട്. 5 സംസ്ഥാനാന്തര സർവീസ് ഉള്ള ഡിപ്പോയായിരുന്നു. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടായിരുന്ന  മൈസൂരു, ബെംഗളൂരു സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമാക്കി. അതോടെ വരുമാനം പകുതിയായി  കുറഞ്ഞിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com