ADVERTISEMENT

മലയാലപ്പുഴ ∙ നെറ്റിപ്പട്ടം കെട്ടിയ ആനകളും പാണ്ടിമേളവും കുടമാറ്റും അരങ്ങു തകർത്ത മലയാലപ്പുഴ പൂരം ആയിരങ്ങളെ ആനന്ദ ലഹരിയിൽ ആറാടിച്ചു. ദേവീ ക്ഷേത്രത്തിലെ  ആറാം ഉത്സവത്തോട് അനുബന്ധിച്ചു നല്ലൂർ കരയാണു പൂരക്കാഴ്ച ഒരുക്കിയത്.  

 

അഞ്ച് മണിയോടെ ആനകൾ പൂരം വേദിയിലേക്ക് എത്തിത്തുടങ്ങി. ഉഷശ്രീ ശങ്കരൻകുട്ടി,  കുന്നത്തൂർ കുട്ടി ശങ്കരൻ, പി.ജി.രാജീവ്,  പത്മ തീർഥം സൂര്യനാരായണൻ, തിരുവല്ല ജയരാജൻ  എന്നിവർ തിരുനടയിൽ എത്തി ദേവിയെ നമസ്കരിച്ച് പന്തിയിൽ നിന്നു. കുന്നത്തൂർ ശങ്കരൻ കുട്ടി ആനയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആനപ്രേമികൾ ആനയിച്ചത്. തിരുനടയിൽ എത്തി നമസ്കരിച്ച് പന്തിയിൽ നിന്ന ഉടനെ ആനയുടെ തലയടുപ്പിന്റെ അളവെടുപ്പ് നടന്നു. എല്ലാ ആനകളും തല ഉയർത്തി നിന്നു. ഏറ്റവും തലയെടുപ്പുള്ള ഉഷശ്രീ ശങ്കരൻ കുട്ടിക്ക് ദേവിയുടെ തിടമ്പ് എടുക്കാനുള്ള ഭാഗ്യം ലഭിച്ചു.

 

 ആർപ്പുവിളിയോടെയാണു കിഴക്കേ നടയിലേക്ക് ഭക്തർ അവനെ വരവേറ്റത്. ഉഷശ്രീ ശങ്കരൻ കുട്ടി തിടമ്പ് മസ്തകത്തിൽ ഏറ്റുവാങ്ങിയതോടെ പൂരം തുടങ്ങി. കുന്നത്തൂർ കുട്ടി ശങ്കരൻ, പി.ടി.രാജീവ് എന്നിവർ ഇടവും വലവും നിന്നു. മറ്റ് രണ്ട് ആനകൾ രണ്ട് വശത്തും നിരന്നു.

 

ദേവസ്വം അസി കമ്മിഷണർ കെ.സൈനു രാജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ  എം.രവികുമാർ,  ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ  ഡി.ശിവദാസ്, ജോയിന്റ് കൺവീനർ രവീന്ദ്രൻ‌ കാരുവള്ളിൽ, നല്ലൂർ കര പ്രസിഡന്റ് എസ്.ജയകുമാർ,  സെക്രട്ടറി എസ്.തമ്പി, ട്രഷറർ രാഗേഷ് പേഴുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ  പന്തിയിൽ എത്തിച്ചതോടെ പൂരം തുടങ്ങി.

 

പാലക്കാടൻ പൂരങ്ങളുടെ മേളം പ്രമാണി കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും പാണ്ടിമേളം, പഞ്ചാരി മേളം എന്നിവ അവതരിപ്പിച്ചു.  കാഴ്ചശ്രീബലി, സേവ എന്നിവയ്ക്ക് ഹരിപ്പാട് തുളസി കൃഷ്ണ,  പയ്യന്നൂർ രമേശ് എന്നിവരുടെ നാഗസ്വരം, രതീഷ് മലയാലപ്പുഴ, മുകേഷ് പരിമണം എന്നിവരുടെ തകിലും കൊഴുപ്പേകി. . രാത്രി  പത്തനംതിട്ട  സാരംഗിന്റെ ഗാനമേളയും ഉണ്ടായിരുന്നു. 

 

ഇന്ന് ഇടനാട് കരയുടെ ഉത്സവമാണ്. പൂരം പ്രമാണി കടവൂർ അഖിൽ പ്രധാനിയായി 50 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, നൃത്തനൃത്യങ്ങൾ, ശ്രീനാഥും റഹ്മാനും നയിക്കുന്ന ഗാനമേള എന്നിവയാണ് ഇന്നത്തെ പ്രത്യേക പരിപാടികൾ. ഇത് കൂടാതെ  12 മുതൽ ഇടനാട് കരയുടെ വകയായി അന്നദാനവും ഉണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com