ADVERTISEMENT

കോന്നി ∙ രാഷ്ട്രീയക്കാരിലെ അവസാന റബർബോർഡ് ചെയർമാനായിരുന്നു അന്തരിച്ച മുൻ എംഎൽഎ പി.ജെ.തോമസ്. 1983 ഫെബ്രുവരിയിൽ റബർബോർഡ് ചെയർമാനായി സ്ഥാനമേറ്റ അദ്ദേഹം 1985ൽ സ്ഥാനമൊഴിഞ്ഞു. അതിനു ശേഷമാണ് ഉദ്യോഗസ്ഥരെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ തുടങ്ങിയത്. റബർ ബോർഡും മറ്റ് ഏജൻസികളും ഇല്ലാതിരുന്ന കാലത്ത് മറ്റുള്ളവരെ റബർ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും സഹായം നൽകുകയും ചെയ്ത പിതാവിന്റെ മകൻ എന്ന നിലയിൽ ദൈവം നൽകിയ അംഗീകാരമാണ് ചെയർമാൻ പദവിയെന്ന് പി.ജെ.തോമസ് തന്റെ സ്മരണികയിൽ കുറിച്ചിരുന്നു.

കോന്നിയിലെ പ്രമുഖനായ തോട്ടമുടമ പറമ്പിൽ ഉണ്ണൂണ്ണി എന്ന് അറിയപ്പെട്ട പരേതനായ പി.സി.ജേക്കബാണ് പി.ജെ.തോമസിന്റെ പിതാവ്. പിതാവിന്റെ പാതയിൽ കൃഷിയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന വേളയിലാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. റബർ, തെങ്ങ്, കുരുമുളക്, നെല്ല് തുടങ്ങിയവ കൃഷി ചെയ്ത മികച്ച കർഷകനായും അറിയപ്പെട്ടിരുന്നു. കോന്നിയിൽ ആദ്യമായി വനില പരിചയപ്പെടുത്തിയതും പി.ജെ.തോമസായിരുന്നു.

മാങ്കോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയവയുടെ തോട്ടവും തയാറാക്കിയിരുന്നു. വിവിധതരം പപ്പായകളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ഒട്ടേറെ ഫലവൃക്ഷങ്ങളും അദ്ദേഹത്തിന്റെ പറമ്പിൽ വേരുപിടിച്ചു. ജാതി, മാവ്, വാഴ, പച്ചക്കറി കൃഷികളുമുണ്ടായിരുന്നു. തോട്ടം ഉടമയായിരിക്കെ തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചിരുന്ന ആളാണ് അദ്ദേഹം. 

മനുഷ്യസ്നേഹിയും ആദർശധീരനും

ആദർശധീരനും മനുഷ്യസ്നേഹിയുമായിരുന്ന ജനനായകനായിരുന്നു പി.ജെ.തോമസ്. 20 വർഷം നീണ്ട കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് നിയോജക മണ്ഡലത്തിലെ ആദ്യ എംഎൽഎയായി പി.ജെ.തോമസ് നിയമസഭയെ പ്രതിനിധീകരിക്കുന്നത്. 1958 മുതൽ 1978 വരെ തുടർച്ചയായി കോന്നി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എംഎൽഎ പദവിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകാൻ കഴി‍ഞ്ഞ അപൂർവ നേട്ടവും അദ്ദേഹത്തിനു സ്വന്തമായിരുന്നു.

പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി പി.ജെ.തോമസിന്റെ പേര് പ്രഖ്യാപിക്കുന്നത് ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ പന്തളം പി.ആർ.മാധവൻ പിള്ളയെ (സിപിഐ) 2500ൽപരം വോട്ടുകൾ‌ക്ക് പരാജയപ്പെടുത്തി. ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു കക്ഷിക്കും ഇല്ലാതിരുന്നതിനാൽ അസംബ്ലി പിരിച്ചു വിട്ടു. 1967ലെ തിരഞ്ഞെടുപ്പിൽ പന്തളം പി.ആറിനോട് പരാജയപ്പെട്ടു.

പക്ഷേ പിന്നീട് 1970ലും 77ലും നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. മലയോര മേഖലയിലെ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിൽ പി.ജെ.തോമസിന്റെ പങ്ക് വളരെ വലുതായിരുന്നു. കോന്നിയുടെ ഹൃദയഭാഗത്ത് പാർട്ടി ആസ്ഥാനത്തിനായി എഐസിസി പ്രസിഡന്റിന്റെ പേരിൽ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കോന്നിയിൽ എത്തുന്നതും പി.ജെ.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു.

pathanamthitta-p-j-thomas

പി.ജെ.തോമസിന്റെ സംസ്കാരം ഇന്ന്

വകയാർ (പത്തനംതിട്ട ) ∙ കോന്നിയുടെ ആദ്യ എംഎൽഎയും റബർ ബോർഡ് മുൻ ചെയർമാനുമായ വകയാർ, വകയാർ എസ്റ്റേറ്റ്  പി.ജെ.തോമസിന്റെ (98) സംസ്കാരം ഇന്നു നടക്കും. ഇന്നു രാവിലെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോന്നി കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 12ന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കാരം. കോന്നി നിയോജക മണ്ഡലം രൂപീകൃതമായ 1965ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു.

1967ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1970ലും 77ലും വീണ്ടും എംഎൽഎയായി. രണ്ട് പതിറ്റാണ്ട് കോന്നി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: എറണാകുളം കട്ടപ്പുറം കുടുംബാംഗം കോമളം തോമസ്. മക്കൾ: സോമ, ശശി, ജേക്കബ് (വകയാർ). മരുമക്കൾ: മാത്യു ജോർജ് (ബെംഗളൂരു), ഡോ. രാജൻ ജോർജ് (പുനലൂർ), രേഖ ജേക്കബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com