ആംബുലൻസ് നിർത്തിയാൽ സമയം നഷ്ടപ്പെടും; കുഞ്ഞിന് ബിസ്കറ്റുമായി കാത്തുനിന്ന് പൊലീസ്
Mail This Article
റാന്നിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ സമയം പാഴാകാതിരിക്കാൻ വിളിവന്നത് ഏനാത്ത് പൊലീസിന്
ഏനാത്ത്∙ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു വേണ്ടി ബിസ്കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി വന്നപ്പോൾ കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം ഏറ്റെടുത്തപ്പോൾ ഏനാത്ത് പൊലീസിന് മാതൃകാപരമായ സേവനത്തിന് കയ്യടി.കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി വന്നത്. മോൾക്ക് സുഖമില്ല. ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലൻസ് നിർത്തി ആഹാരം വാങ്ങിയാൽ സമയം നഷ്ടപ്പെടും.
അതിനാൽ ബിസ്കറ്റ് വാങ്ങി ആംബുലൻസിനരികിൽ എത്തിക്കാമോ എന്നായിരുന്നു പൊലീസിനോടുള്ള സഹായാഭ്യർഥന. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ കെ.എം.മനൂപാണ് ഫോൺ എടുത്തത്. ഇൻസ്പെക്ടർ അവധിയിലായിരുന്നതിനാൽ എസ് ഐ ടി.സുമേഷിനെ വിവരം അറിയിച്ചു. ഇരുവരും കൂടി ബിസ്കറ്റ് വാങ്ങി ഏനാത്ത് പാലത്തിനു സമീപം കാത്തു നിന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനും ഒപ്പം ചേർന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലൻസ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലൻസിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾക്ക് ബിസ്കറ്റ് കൈമാറുകയും ചെയ്തു. കുഞ്ഞിന്റെ രോഗ വിവരം തിരക്കിയും സ്ഥലം ചോദിച്ചും സമയം നഷ്ടപ്പടുത്താൻ ശ്രമിക്കാതെ ദൗത്യം പൂർത്തിയാക്കി പൊലീസ് മടങ്ങി.