ആനത്തോട്ടിലെ ആദിവാസി കുടുംബം: ഉപജീവനം ഉറപ്പാക്കിയെന്ന് മന്ത്രി
Mail This Article
ഇവർ തയാറാണെങ്കിൽ സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്നും എം.വി.ഗോവിന്ദൻ
സീതത്തോട് ∙ ആനത്തോട് അണക്കെട്ടിനു സമീപം വനത്തിൽ താമസിക്കുന്ന തങ്കയ്യ–ഓമന ദമ്പതികളുടെയും കുടുംബത്തിന്റെയും ഉപജീവനം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്നു മന്ത്രി എം.വി.ഗോവിന്ദൻ. ഇവർ തയാറാണെങ്കിൽ ആവശ്യമായ സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ഇടപെടലുണ്ടാവും. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആദിവാസി വിഭാഗത്തിൽപെട്ട തങ്കയ്യ–ഓമന ദമ്പതികളുടെ അവസ്ഥ മാതൃദിനത്തിൽ മനോരമ ഒന്നാം പേജിൽ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു.
നിലവിൽ ഓമന സർക്കാരിന്റെ കൂടു മത്സ്യക്കൃഷി പദ്ധതിയുടെ ഗുണഭോക്താവാണ്. മത്സ്യക്കൃഷി നടത്തുന്ന ഡാമിന്റെ പരിസരത്താണ് ഷെഡ് നിർമിച്ച് കഴിയുന്നത്. 4 മാസം മുൻപു മാത്രമാണ് അവിടെ താമസമാക്കിയത്. അതിന് മുൻപ് കേരള വനം വികസന കോർപറേഷന്റെ ലയത്തിലായിരുന്നു താമസം. ഇത് അടച്ചുറപ്പുള്ളതും വൈദ്യുതിയുള്ളതുമായ സംവിധാനമാണ്. മുൻപ് താമസിച്ച സ്ഥലത്തും ഇപ്പോഴുള്ളിടത്തും കുടുംബത്തിന്റെ സംരക്ഷണത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൃത്യമായി ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പിന്റെ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും കുടുംബത്തിന് വേണ്ട ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. മൂഴിയാർ കേന്ദ്രീകരിച്ച് ഈ വിഭാഗത്തിൽപെടുന്ന മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയാറായി വരികയാണ്. ഇത് വേഗം പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.