ADVERTISEMENT

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം ചർച്ച ചെയ്യാതെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം. കാബിനറ്റ് പദവിയുള്ള രണ്ടും പേരും സംസ്ഥാന നേതൃത്വങ്ങൾക്കു പരാതി നൽകിയ സാഹചര്യത്തിൽ വിഷയം ജില്ലാതലത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നു ജില്ലാ സെക്രട്ടറി എ.പി.ജയൻ പറഞ്ഞു. 

പാർട്ടി ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണു യോഗത്തിൽ ചർച്ച ചെയ്തത്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമായിരിക്കും ഡപ്യൂട്ടി സ്പീക്കറും മന്ത്രിയുമായി ബന്ധപ്പെട്ട വിഷയം ജില്ലാ ഘടകം ചർച്ചയ്ക്കെടുകയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ എൽഡിഎഫ് നേതൃത്വം തുടർനടപടി എടുക്കട്ടെയെന്ന നിലപാടാണു സിപിഎം ജില്ലാ നേതൃത്വത്തിനുള്ളത്. വിവാദം സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള പോരിലേക്കു നീങ്ങിയതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു പ്രശ്നങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണു നേതാക്കൾ.  

സർക്കാർ വാർഷികത്തിന്റെ ഭാഗമായി നടത്തിയ എന്റെ കേരളം മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ടു ചിറ്റയം നടത്തിയ പരാമർശങ്ങളാണു വിവാദമായത്. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  തന്നെ മന്ത്രി അറിയിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എന്നാൽ ജില്ലാ ഭരണകൂടമാണു പരിപാടിയിൽ പങ്കെടുക്കേണ്ട ജനപ്രതിനിധികളെ ക്ഷണിച്ചതെന്നും തനിക്കു പങ്കില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. അനാവശ്യ വിവാദങ്ങളിലേക്കില്ലെന്നു മന്ത്രി  വീണാ ജോർജ് ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞു. വിവാദങ്ങളോടു പ്രതികരിക്കാനില്ലെന്നും തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യങ്ങളിലാണു ശ്രദ്ധയെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com