ADVERTISEMENT

തിരുവല്ല ∙ മനസ്സുനിറഞ്ഞു വിളമ്പിയ ബിരിയാണിയിലൂടെ മലയാളക്കരയുടെ മനസ്സുകീഴടക്കിയ പാചകവിദഗ്ധനായിരുന്നു നൗഷാദ്. അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമായത് ഒരു ബിരിയാണി പാരമ്പര്യം തന്നെയാണ്. എന്നാൽ വെല്ലുവിളികളെ മറികടന്നു വീണ്ടും സജീവമാവുകയാണ് നൗഷാദ് കേറ്ററിങ് സർവീസ്. അമരത്ത് നൗഷാദില്ലെന്ന കുറവ് പരിഹരിച്ച് അദ്ദേഹത്തിന്റെ മകളും വിദ്യാർഥിനിയുമായ നഷ്‌വ നൗഷാദ് മുന്നിട്ടിറങ്ങിയതോടെ തളർന്നെന്നു കരുതിയ ബിരിയാണിപ്പെരുമയ്ക്ക് വീണ്ടും ജീവൻ തെളിഞ്ഞു.

പിതാവിന്റെ കൈപ്പുണ്യം മകളിലൂടെ

കേറ്ററിങ്, റസ്റ്ററന്റ് ശ്യംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഉടമ, പാചകവിദഗ്ധൻ, സിനിമാ നിർമാതാവ്, ടിവി അവതാരകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ സജീവമായിരുന്നു നൗഷാദ്. നട്ടെല്ലിനു നടത്തിയ സർജറിക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്ന് 2021 ഓഗസ്റ്റിലാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിനു രണ്ടാഴ്ച മുൻപു ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട നഷ്‌വയെ അന്നുമുതൽ ചേർത്തുപിടിച്ചു കൊണ്ടുനടക്കുന്നതു ഷീബയുടെ സഹോദരങ്ങളും കുടുംബവുമാണ്. നൗഷാദിന്റെ മരണത്തോടെ ചലനം നിലച്ച നൗഷാദ് കേറ്ററിങ് ടീമിൽനിന്ന് ആളുകൾ പൊഴിഞ്ഞുതുടങ്ങി.

അവരിൽ പലരും സ്വന്തമായി ബിസിനസുകൾ ആരംഭിച്ചു. നൗഷാദിന്റെ പേരിലുള്ള കേറ്ററിങ് സർവീസ് ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റ് സ്ഥാപനങ്ങൾ ഓർഡർ സ്വീകരിക്കാൻ തുടങ്ങിയതോടെ കുടുംബം പ്രതിസന്ധിയിലായി. ഒടുവിൽ നൗഷാദ് കേറ്ററിങ് സർവീസിന്റെ സാരഥിയായി മകൾ നഷ്‌വ തന്നെ എത്തുകയായിരുന്നു. ‘പിതാവിന്റെ കൈപ്പുണ്യം ഇനി മകൾ വിളമ്പും’ എന്ന ടാഗ്‌ലൈനോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പോസ്റ്റ് ഇതിനോടകം ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

പാചകം നഷ്‌വയ്ക്കു പ്രിയമുള്ള മേഖലയാണ്. ചെറുപ്പം മുതൽതന്നെ പിതാവിനൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ നഷ്‌വയും പോയിരുന്നു. പിതാവിന്റെ പാചകരീതികൾ ശ്രദ്ധിച്ചിരുന്ന നഷ്‌വ പിന്നീട് സ്വയം പാചകപരീക്ഷണങ്ങൾ നടത്തിത്തുടങ്ങി. ഭക്ഷണവും പാചകവും തന്നെയാണു നഷ്‌വയുടെയും ഇഷ്ടമേഖല.

ഭാവിയിൽ വിദേശത്തുപോയി പഠിക്കണമെന്നും പിന്നീട് നാട്ടിലെത്തി ‘നൗഷാദ് ദി ബിഗ് ഷെഫിന്റെ’ സാരഥ്യം മുഴുവനുമായും ഏറ്റെടുത്തു സജീവമാകണമെന്നുമാണു പതിമൂന്നുവയസ്സുകാരി നഷ്‌വയുടെ ആഗ്രഹം. തിരുവല്ല ബിലീവേഴ്സ് സ്കൂളിലെ വിദ്യാർഥിനിയാണൂ നഷ്‌വ. താൻ നൽകിയിരുന്നതുപോലെ എല്ലാവർക്കും വയറുനിറയെ ആഹാരം കൊടുക്കണം എന്നായിരുന്നു മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ നൗഷാദ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

അദ്ദേഹത്തിന്റെ ആഗ്രഹം മകളിലൂടെ പൂർത്തിയാകുമ്പോൾ സന്തോഷിക്കുന്നത് കുടുംബം മുഴുവനുമാണെന്നു ഷീബയുടെ സഹോദരി ജുബീനയും ഭർത്താവ് പി.എ.നാസിമും പറയുന്നു. തന്റെ പാചകജീവിതവും വ്യക്തിജീവിതവും യാത്രകളും ഉൾപ്പെടുത്തി പുസ്തകം എഴുതണമെന്ന ആഗ്രഹവും നൗഷാദിനുണ്ടായിരുന്നു. അതു പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം മടങ്ങിയതെന്ന വേദനയും കുടുംബത്തിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com