അങ്ങാടി ∙ തുടർച്ചയായ മഴയ്ക്കൊപ്പം പുല്ലൂപ്രം നിവാസികളുടെ നിരന്തര ശത്രുവായ ആഫ്രിക്കൻ ഒച്ചും തലപൊക്കി. വഴിയരികിലും വീട്ടുമുറ്റങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ഒച്ചിന്റെ സാന്നിധ്യമാണ്. വേനൽക്കാലത്ത് മണ്ണിനടിയിലും കരിയിലകൾക്കുള്ളിലും മുട്ടകളിട്ട് ഉൾവലിഞ്ഞ ഒച്ചുകൾ മഴയുടെ വരവോടെയാണ് എല്ലാ വർഷവും സാന്നിധ്യം അറിയിക്കുന്നത്. പച്ചിലകളും കടലാസും ഭിത്തിയിലെ കുമ്മായവുമൊക്കെ അവ ആഹാരമാക്കുന്നു.
പലപ്പോഴും സന്ധ്യയ്ക്കു ശേഷമാണ് കൂട്ടത്തോടെ ഒച്ചുകൾ പുറത്തിറങ്ങുന്നത്. വീട്ടുകാർക്ക് ഇപ്പോൾ സന്ധ്യയ്ക്കു ശേഷം പിടിപ്പത് പണിയാണ്. ഒച്ചുകളെ കണ്ടെത്തി ഉപ്പിട്ടു കൊല്ലണം. ഉപ്പ് മാത്രമാണ് പ്രതിവിധി. പുല്ലൂപ്രത്തും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം പ്രകടമായിട്ടു വർഷങ്ങളായി. ജനകീയ പങ്കാളിത്തത്തോടെ ഒച്ചുകളെ നശിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കൃഷിഭവൻ മുഖേന പഞ്ചായത്ത് നടത്തിയ മുൻ കരുതൽ നടപടികളും ഫലം കണ്ടില്ല.