മെഴുവേലി – നെടിയകാലാ റോഡിൽ അപകടക്കെണിയായി ഓടയില്ലാത്ത വളവ്
Mail This Article
ഇലവുംതിട്ട ∙ ഓടയില്ലാത്ത വളവ് അപകടക്കെണിയൊരുക്കുന്നു. മെഴുവേലി – നെടിയകാലാ റോഡിൽ മാരാമൺ വളവിനാണ് ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുന്നത്. മൂന്നു ദിവസം മുൻപ് ഇരുചക്ര വാഹനത്തിൽ വന്ന ഒരു യുവതി ഇവിടെ ചരലിൽ തെന്നി വീണ് പരുക്കേറ്റിരുന്നു. മാത്തൂർ വല്യത്ത് കാർത്തികയിൽ എം.ശ്രീലാൽ, മെഴുവേലി വട്ടക്കൂട്ടത്തിൽ രാജു, പ്രക്കാനം മാത്യു, രജനി, മോഹനൻ, അനീഷ് തുടങ്ങി ഒട്ടേറെപ്പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്.
വളരെ നാളുകൾക്ക് മുൻപ് ഉന്നത നിലവാരത്തിൽ നിർമാണം ആരംഭിച്ച് ഇപ്പോഴും പണി പൂർത്തിയായിട്ടില്ലാത്ത ഈ റോഡിൽ ഈ ഭാഗത്ത് ഓട നിർമിക്കാത്തതാണു പ്രശ്നം സൃഷ്ടിക്കുന്നത്.
ഇവിടെ അടുത്തടുത്ത് രണ്ട് വളവുകളും ഇരുവശത്തേക്കും കയറ്റവുമാണ് ഉള്ളത്. മഴ പെയ്യുമ്പോൾ രണ്ടുവശത്തു നിന്നും വരുന്ന മഴവെള്ളവും മണലും കൂടി റോഡിന്റെ താഴ്ന്ന ഭാഗത്തേക്ക് ഒഴുകി എത്തും. ഈ മണൽ റോഡിൽ കിടക്കുന്നതാണ് അപകടം ഉണ്ടാക്കുന്നത്. വളവു തിരിഞ്ഞെത്തുന്ന ഇരുചക്രവാഹനങ്ങൾ ഈ മണലിൽ പുതയുന്നതോടെ നിയന്ത്രണം വിടുകയും മറിയുകയുമാണ് ചെയ്യുക. പ്രദേശത്ത് പല ഭാഗത്തു നിന്നും ടിപ്പറുകളിൽ മണ്ണ് കടത്തുന്നുണ്ട്. ബോഡി ലെവലിനേക്കാളും ഉയരത്തിൽ മണ്ണ് കയറ്റി മൂടിക്കെട്ടാതെ പോകുന്ന ടിപ്പറുകളിൽ നിന്ന് വീഴുന്ന മണ്ണും മഴയിൽ ഒലിച്ച് ഇവിടേക്കാണ് എത്തുന്നത്.
സമീപം താമസിക്കുന്നവരിൽ ചിലരാണ് അപകടം കണ്ട് മനംമടുത്ത് ഇവിടുത്തെ മണൽ കോരിമാറ്റുന്നത്. നിരന്തരമായി ഉണ്ടാകുന്ന അപകടത്തെ തുടർന്ന് നിരവധി പരാതികൾ കിട്ടിയതോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറും സ്ഥിരം സമിതി അധ്യക്ഷ രജനി അശോകനും സ്ഥലത്ത് എത്തിയിരുന്നു. അപകടം ഉണ്ടാക്കുന്ന തരത്തിൽ മണൽ കിടക്കുന്നതു കണ്ട് ഇവർ സമീപത്തെ വീട്ടിൽ നിന്ന് തൂമ്പയും ചൂലും വാങ്ങി മണ്ണ് നീക്കം ചെയ്തിരുന്നു.