റോഡ് നിർമാണം: നടപ്പാത നഷ്ടമായി, കർഷകർ ദുരിതത്തിൽ
Mail This Article
ചന്ദനപ്പള്ളി ∙ കൂടൽ – ആനയടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നടപ്പാത ഇല്ലാതായതോടെ വഴി നടക്കാൻ സൗകര്യമില്ലാതെ കർഷകർ ദുരിതത്തിൽ. ചന്ദനപ്പള്ളി പാലം ജംക്‌ഷനിലെ നെൽക്കർഷകരാണു കൃഷിയിറക്കാൻ ബുദ്ധിമുട്ടുന്നത്. വള്ളിക്കോട് ഏലാവരെയുള്ള കർഷകർ പാലത്തിനോടു ചേർന്നുള്ള നടപ്പാതയാണ് കൃഷി ആവശ്യങ്ങൾക്കായി വർഷങ്ങളായി ഉപയോഗിച്ചു വന്നിരുന്നത്.പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടപ്പാത പൊളിച്ചു മാറ്റി. മാത്രമല്ല പുനർനിർമിച്ച പാലത്തിന്റെ ഉയരവും വർധിച്ചു. പാലത്തിലേക്കുള്ള റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി പാലത്തിന്റെ ഒപ്പം ഉയരം ആക്കിയിട്ടുമുണ്ട്.
ഇതുമൂലം റോഡിൽ നിന്ന് ഏലായിലേക്ക് റോഡ് പുനർ നിർമിക്കാൻ കഴിഞ്ഞിട്ടില്ല. കാർഷിക ഉപകരണങ്ങൾ കർഷകർക്ക് ഏലായിൽ എത്തിക്കുന്നതിനും സാധിക്കാത്ത അവസ്ഥയാണ്.ഇതുവഴി പോകേണ്ട കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലായി.ഏലായുടെ വശങ്ങളിൽ താമസിക്കുന്ന പത്തിലധികം കുടുംബങ്ങളുടെ നടപ്പാതയും കൂടിയാണ് നഷ്ടമായത്. അശാസ്ത്രീയമായി കെട്ടി ഉയർത്തിയ റോഡിന്റെ വശങ്ങൾ പൊതുജനങ്ങൾക്കും കർഷകർക്കും പ്രയോജനകരമാകുന്ന രീതിയിൽ പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.