തൃക്കയിൽക്കടവ് പാലം നിർമാണം : പത്ത് മീറ്ററോളം നീളമുള്ള ചപ്പാത്ത് പൊളിക്കൽ ഇന്നുമുതൽ
Mail This Article
കുറ്റൂർ ∙ വരട്ടാറിന് കുറുകെ തിരുവൻവണ്ടൂർ-കുറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കയിൽ കടവ് ചപ്പാത്ത് പൊളിച്ച് പുതിയ പാലം പണിയുന്ന ജോലികൾ ഇന്ന് തുടങ്ങും. പത്ത് മീറ്ററോളം നീളമുള്ള ചപ്പാത്ത് പൂർണമായി പൊളിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിലക്കും. പ്രാവിൻകൂട്-തൈമറവുംകര റൂട്ടിലാണു ചപ്പാത്ത്. നടവഴിക്കായി ചപ്പാത്തിനു സമീപം താൽക്കാലിക പാലം മേജർ ഇറിഗേഷൻ വകുപ്പ് പണിയും.
കഷ്ടിച്ച് ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നുപോകാം. കാലാവസ്ഥ അനുകൂലമെങ്കിൽ ആറുമാസത്തിനുള്ളിൽ പണികൾ തീരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. 1999-ൽ മാമ്മൻ മത്തായി എംഎൽഎയുടെ കാലത്ത് പണിതതാണു ചപ്പാത്ത്. വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചപ്പാത്തുകൾ നീക്കി ഒഴുക്കു സുഗമമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വള്ളങ്ങൾക്കു കടന്നുപോകാൻ കഴിയുംവിധം ഉയർത്തിയായിരിക്കും തൃക്കയിൽ കടവിലെ പുതിയ പാലം പണിയുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പാലത്തിന് സമീപത്തായി ദുർഗന്ധം പരത്തി മാലിന്യ കൂമ്പാരവുമുണ്ട്. കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യമാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി തള്ളിയിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിലെ മാലിന്യ തള്ളുന്നതിനെതിരെ പൊലീസിന്റെ സേവനം ആവശ്യമാണ്.