പത്തനംതിട്ട ∙ കലക്ടർക്ക് കുലശേഖരപതിയിൽ പുതിയ വസതി ഒരുങ്ങി. 1 കോടി 76 ലക്ഷം രൂപ ചെലവിൽ മനോഹരമായ കെട്ടിടം ഹരിത ചട്ടം പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കുടുംബങ്ങൾക്കു താമസിക്കാനുള്ള സൗകര്യമുള്ള ഇരുനില വീടാണ് ഒരുക്കിയിരിക്കുന്നത്. സോളർ സംവിധാനം സ്ഥാപിക്കുന്ന പണികളും വൈദ്യുതി കണക്‌ഷൻ എടുക്കുന്ന നടപടികളും ബാക്കിയുണ്ട്. 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. മാത്യു സി.കുന്നുങ്കൽ ആയിരുന്നു ആദ്യ കലക്ടർ. മുപ്പത്തിയാറാമതു കലക്ടറാണ് ഡോ. ദിവ്യ എസ്.അയ്യർ.
കലക്ടർക്കായി നിർമിക്കുന്ന രണ്ടാമത്തെ ഔദ്യോഗിക വസതിയാണ് കുലശേഖരപതിയിലേത്. ആദ്യം കെട്ടിടം നിർമിച്ചതു നഗരത്തിലെ 30ാം വാർഡായ നന്നുവക്കാടാണ്. വാസ്തുദോഷം ഉണ്ടെന്ന കാരണത്താൽ അതിൽ താമസിക്കാൻ ആരും തയാറായില്ല. എല്ലാ കലക്ടർമാരും വാടക കെട്ടിടത്തിലാണ് താമസിച്ചത്. കാടു കയറി 10 വർഷത്തോളം ഇത് വെറുതെ കിടന്നു. വാർത്തകളിൽ തുടർച്ചയായി സ്ഥാനം പിടിച്ചതോടെ സർക്കാരിനും തലവേദനയായി. അവസാനം ജില്ലാ ഉപഭോക്തൃ കോടതിക്കു കെട്ടിടം കൈമാറി സർക്കാർ തലയൂരുകയായിരുന്നു.