സർക്കാരിനെതിരെ സമരം തട്ടിപ്പു കേസ് പ്രതിയെ മുന്നിൽ നിർത്തി: സ്വരാജ്
Mail This Article
പത്തനംതിട്ട∙കോൺഗ്രസും ആർഎസ്എസും ചേർന്നു തട്ടിപ്പു കേസിലെ പ്രതിയെ മുന്നിൽ നിർത്തി സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനായി നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നു കാട്ടുന്നതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്നയെ എച്ച്ആർഡിഎസ് വിലയ്ക്കെടുത്തിരിക്കുകയാണ്. ആർഎസ്‍എസിന്റെ സ്ഥാപനമാണിത്.
തട്ടിപ്പുകേസിലെ പ്രതിക്കു ജോലി നൽകി അവരുടെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണു നടത്തുന്നത്.കുറ്റവാളികളുടെ കൂടായി കോൺഗ്രസ് മാറി. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതി 18 കേസുകളിൽ പ്രതിയാണ്. വസ്തുതാപരമായ ഒരു ആരോപണവും ഉയർത്താൻ യുഡിഎഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ കസേര വാഴ വയ്ക്കാൻ ഉചിതമായ സ്ഥലമാണെങ്കിലും ആ സമരത്തെ സിപിഎമ്മും എസ്എഫ്ഐയും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ അധ്യക്ഷനായിരുന്നു. മാത്യു ടി.തോമസ് എംഎൽഎ, കേരള കോൺ. (എം) സംസ്ഥാന ജന.സെക്രട്ടറി അലക്സ് കോഴിമല, ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ.മോഹൻലാൽ, എൻസിപി സംസ്ഥാന ജന.സെക്രട്ടറി ആലീസ് മാത്യു, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, കേരള കോൺ. (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.ബഷീർ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അനിൽ കുമാർ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോർജ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.