ആറു മാസം മുൻപ് 2 കോടി മുടക്കി നവീകരിച്ചു; കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി റോഡ് തകർന്നു!
Mail This Article
അടൂർ∙ ആറു മാസം മുൻപ് 2 കോടി ചെലവിൽ നവീകരിച്ച ചേന്നമ്പള്ളി–പെരിങ്ങനാട് ഇവി റോഡ് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി തകർന്നു. മലമേക്കര ചെറുപാറപ്പടിക്കു സമീപത്തായി റോഡിന്റെ ഒരു വശമാണ് വൻ തോതിൽ തകർന്ന് കുഴിയായി മാറിയത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. റോഡിന്റെ സംരക്ഷണ ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം ശക്തിയായി പുറത്തേക്കൊഴുകിയതോടെയാണ് റോഡ് തകർന്നത്. അരമണിക്കൂറിലെറെ സമയം വെള്ളം ശക്തിയായി വെള്ളം പുറത്തേക്കൊഴുകിയിരുന്നു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് ജല അതോറിറ്റി പൈപ്പ് ലൈൻ ഓഫ് ചെയ്തതോടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത് നിലച്ചത്.
പെരിങ്ങനാട്, പള്ളിക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. ഇതിനാൽ ഈ സ്ഥലങ്ങളിലേക്കുള്ള ജല വിതരണം മുടങ്ങി. പൊട്ടിയ ഭാഗം ഇന്നു ശരിയാക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. 3 മാസം മുൻപ് ഈ റോഡിൽ തന്നെ ചെറുപാറപ്പടിക്കു സമീപത്തുള്ള വളവിലും പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. അവിടത്തെ പൈപ്പ് മാറ്റിയെങ്കിലും തകർന്ന ഭാഗത്ത് ഇതുവരെ ടാറു ചെയ്തിട്ടില്ല. പൈപ്പ് പൊട്ടി റോഡു തകർന്നു ഭാഗങ്ങളിലെ കുഴികൾ ശരിയായ രീതിയിൽ അടച്ച് ടാറു ചെയ്യുന്ന കാര്യത്തിൽ അധികൃതർ ഇതുവരെ നടപടി സ്വീകരിക്കുന്നില്ല. പൈപ്പ് മാറ്റിയിട്ട് അതിനുമുകളിലേക്ക് മണ്ണിട്ട് മൂടിയിട്ടിട്ടു പോവുകയാണ് പതിവ്. അതിനു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി വീണ്ടും ആ ഭാഗങ്ങൾ കുഴിയായി മാറുകയാണ്.