വളർത്തുമുയലുകളെ അജ്ഞാതജീവി കൊന്നു; ആശങ്ക
Mail This Article
പത്തനംതിട്ട∙ കുമ്പഴ വടക്ക് സ്തുതീക്കാട്ട് രാജു ടി.തോമസിന്റെ വീട്ടിലെ മുയലുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. പുലിയുടേതിനു സമാനമായ കാൽപാടു കണ്ടതായി വീട്ടുകാരും പറഞ്ഞതോടെ നാട്ടുകാർ ആശങ്കയിലാണ്. തിങ്കളാഴ്ച രാത്രി ഒന്നരയ്ക്കു ശേഷമാണ് രാജു ഉറങ്ങാൻ കിടന്നത്. അതിനു മുൻപ് മുയൽ, കോഴി എന്നിവയുടെ കൂടുകളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. പുലർച്ചെ എഴുന്നേറ്റപ്പോൾ മുയലുകളെ കടിച്ചു കീറിയ നിലയിൽ കണ്ടു. കൂടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. എല്ലാ മുയലുകളെയും കൊന്നിട്ടുണ്ട്.
ഇതിനു സമീപത്തെ ചെളിയിൽ അജ്ഞാത ജീവിയുടെ കാൽപാട് തെളിഞ്ഞിട്ടുണ്ട്. പുലിയാണെന്ന സംശയത്തിൽ വീട്ടുകാർ കോന്നി ഡിഎഫ്ഒ ഓഫിസിൽ വിവരം അറിയിച്ചു. സാബു കുമാർ, എ.അഭിലാഷ്, കെ.എൻ.രഞ്ജിത്ത്, കെ.പി.സന്തോഷ് എന്നിവർ അടങ്ങുന്ന വനപാലക സംഘം എത്തി പരിശോധന നടത്തി. ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഇതിനു മുൻപ് കണ്ടിട്ടില്ല. അതിനാൽ പുലി ആകാൻ സാധ്യതയില്ലെന്നാണു വനപാലകരുടെ നിഗമനം.