ഖാദി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ ഗാന്ധിജിയുടെ മധ്യതിരുവിതാംകൂർ സന്ദർശനം
Mail This Article
ഏനാത്ത് ∙ ഗാന്ധിജിയുടെ സന്ദർശനം മധ്യതിരുവിതാംകൂർ ജനതയിൽ സ്വാതന്ത്ര്യ സമരത്തോടുള്ള ആഭിമുഖ്യം വർധിപ്പിച്ചു. ഗാന്ധി ദർശനങ്ങളിൽ ആകൃഷ്ടരായി ഖാദി വസ്ത്ര നെയ്ത്തുശാലകളും രൂപംകൊണ്ടു. 1941ൽ ഇലന്തൂരിൽ ഖദർ ദാസ് ടി.പി.ഗോപാലപിള്ള സ്ഥാപിച്ച ഖാദി ആശ്രമം ജില്ലയിൽ ഖാദി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
അധിനിവേശത്തിനെതിരെ ഉയർന്ന എതിർപ്പിന്റെയും സ്വയം പര്യാപ്തതയുടെയും ചലിക്കുന്ന പ്രതീകമായി ചർക്കകൾ മാറി. സ്വാതന്ത്ര്യാനന്തരവും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം നെയ്ത്തുശാലകൾ സജീവമായിരുന്നു. ഇലന്തൂർ, ഓമല്ലൂർ, തുവയൂർ, മണക്കാല, കൊടുമൺ തുടങ്ങി ജില്ലയിൽ വിവിധയിടങ്ങളിൽ നെയ്ത്തുശാലകൾ പ്രവർത്തിച്ചിരുന്നു. തുവയൂരിൽ ഖാദി കേന്ദ്രങ്ങൾക്കും ഭൂദാന പ്രസ്ഥാനത്തിനും നേതൃത്വം വഹിച്ചിരുന്നത് ഗാന്ധിയനായിരുന്ന ഇ. നാരായണ പിള്ളയായിരുന്നു.
ഗാന്ധി സ്മാരകനിധിയുടെ കീഴിലായിരുന്നു ഖാദി വസ്ത്ര നെയ്ത്തുശാലകളുടെ ആദ്യകാല പ്രവർത്തനം. പിൽക്കാലത്ത് ഖാദി കമ്മിഷനും ബോർഡുമൊക്കെ നിലവിൽ വന്നെങ്കിലും പരമ്പരാഗത നെയ്ത്ത് ശാലകൾക്ക് പിടിച്ചുനിൽക്കാനായില്ല. ആധുനികവൽക്കരണം വന്നപ്പോഴും ഈ രംഗത്തെ കുറഞ്ഞ കൂലിയും തൊഴിൽ സാഹചര്യവും പരമ്പരാഗത തൊഴിലാളികളെ അകറ്റി.
വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിച്ച് സ്വയം നൂൽനൂറ്റ് വസ്ത്രം ധരിച്ചിരുന്ന ഗാന്ധിജിയുടെ സ്മരണകൾ നിറയുന്നതാണ് ഇപ്പോൾ വിവിധയിടങ്ങളിൽ അടഞ്ഞു കിടക്കുന്ന ഖാദി നെയ്ത്തു ശാലകൾ.