ശുചിമുറി തേടി യാത്രക്കാർ; കൈമലർത്തി അധികൃതർ
Mail This Article
അടൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ എത്തുന്ന പുരുഷ യാത്രക്കാർ ശുചിമുറി എവിടെയാണെന്ന് ഡിപ്പോ അധികൃതരോട് ചോദിച്ചാൽ ഒന്നും ചൂണ്ടിക്കാട്ടാൻ ഇപ്പോൾ ഉപയോഗപ്രദമായ ശുചിമുറി ഇല്ല. ആകെയുണ്ടായിരുന്ന ശുചിമുറി പൊളിച്ച് അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ടേക് എ ബ്രേക്ക് പദ്ധതിക്കായി കെട്ടിടം പണിയുന്നതേയുള്ളൂ. ഇതിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ യാത്രക്കാർക്ക് പ്രാഥമികകാര്യങ്ങൾ നിർവഹിക്കണമെങ്കിൽ നെട്ടോട്ടമോടണം.
നിലവിലുണ്ടായിരുന്ന ശുചിമുറി പൊളിച്ചപ്പോൾ പകരം സംവിധാനമായി പൊളിച്ചുകളയാനിരുന്ന പഴയ ശുചിമുറി താൽക്കാലികമായി ഉപയോഗപ്രദമാക്കിയെടുത്തിരുന്നു. പക്ഷേ അത് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. പോരെങ്കിൽ മഴയിൽ ഇതിനു ചുറ്റിനും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ടായി. ഈ ഭാഗത്തേക്ക് പോകാൻ പോലും പറ്റാത്ത വിധം വൃത്തിഹീനമായി കിടക്കുകയാണ്.
ഇപ്പോൾ ഇവിടെ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പെടാപ്പാടു പെടുകയാണ്. ആകെയുള്ള ആശ്രയം ജീവനക്കാരുടെ ശുചിമുറിയാണ്. അതിൽ 2 പേർക്ക് മാത്രമേ ഒരേ സമയം ഉപയോഗിക്കാൻ പറ്റൂ. കൂടുതൽ യാത്രക്കാർ എത്തിയാൽ കാത്തു നിൽക്കേണ്ടി വരും. ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർഥ്യമായാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. എന്നാൽ ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.
ഇതിന്റെ പണി മുടങ്ങിയിട്ടില്ലെന്നും കോൺക്രീറ്റ് കഴിഞ്ഞ തട്ട് ഇളക്കിക്കൊണ്ടിരിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും നഗരസഭാ അധ്യക്ഷൻ ഡി. സജി പറഞ്ഞു. വനിതാ യാത്രക്കാർക്ക് ഇവിടെ ഒരുക്കിയിരുന്ന വിശ്രമ മുറിയിൽ ശുചിമുറി സൗകര്യമുള്ളതിനാൽ അവർക്ക് ബുദ്ധിമുട്ടില്ല.