പൊലിമ കുറഞ്ഞെങ്കിലും തനിമ ചോരാതെ പിള്ളേരോണം
Mail This Article
പത്തനംതിട്ട ∙ പൊലിമ കുറവാണെങ്കിലും തനിമ നഷ്ടപ്പെടാത്ത സദ്യയിൽ ഇന്നലത്തെ പിള്ളേരോണം ഒതുങ്ങി. ഇനി തിരുവോണത്തിനുള്ള കാത്തിരിപ്പ്. ഒരു കാലത്ത് കുട്ടികൾക്ക് പിള്ളേരോണം വലിയ ആഘോഷമായിരുന്നു. കുട്ടികളുടെ പഠനത്തിരക്കിലും തനിമ ചോരാതെ ചെറിയ തോതിൽ പിള്ളേരോണം ആഘോഷിച്ച വീടുകൾ ഉണ്ട്. ചിങ്ങത്തിലെ തിരുവോണം മഹാബലിയെ അനുസ്മരിക്കുന്നതാണ്. എന്നാൽ കർക്കടകത്തിലെ തിരുവോണം മഹാബലിയെ നിഗ്രഹിക്കാൻ വാമന വേഷം പൂണ്ട മഹാവിഷ്ണുവിനെ സ്മരിക്കുന്നതാണ്.
പഴയ തലമുറയുള്ളവർ ഈ ദിവസത്തിന്റെ ഓർമ പുതുക്കി ഇന്നലെ കുട്ടികൾക്കായി സദ്യവട്ടം ഒരുക്കി. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസം മുൻപ് കർക്കടകത്തിലെ തിരുവോണ നാളിലാണ് ഈ ആഘോഷം. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ് കർക്കിടകമാസത്തിലെ തിരുവോണം.പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്.
സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലാണ്. കുട്ടികൾക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പം അമ്മമാർ ഈ ദിവസങ്ങളിൽ തയാറാക്കി നൽകിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ച് അണിയുന്ന പതിവുമുണ്ടായിരുന്നു. ഈ ദിവസം ബ്രാഹ്മണർ ആവണി അവിട്ടമായും ആഘോഷിക്കുന്നു. കോവിഡ് ഉയർത്തിയ ഭീഷണിയിൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിപുലമായി ഓണം ആഘോഷിക്കുന്നത്.
ജില്ലയിൽ പ്രധാന ആഘോഷം ആറന്മുള ഉത്തൃട്ടാതി വള്ളംകളിയാണ്. ഇത്തവണ സെപ്റ്റംബർ 11ന് ആണ് ഉത്തൃട്ടാതി വള്ളംകളി. റാന്നിയിൽ സെപ്റ്റംബർ ഒൻപതിന് അവിട്ടം ജലോത്സവം, 10ന് അയിരൂർ പുതിയകാവിൽ ചതയം വള്ളംകളി എന്നിവ ഉണ്ട്.