പള്ളിയോടങ്ങളുടെ നാട്ടിലെ ആദ്യത്തെ ചുണ്ടൻ പമ്പയാറിന്റെ പുളിനത്തിലേക്ക്; നിരണം ചുണ്ടൻ നീരണഞ്ഞു
Mail This Article
നിരണം ∙ പള്ളിയോടങ്ങളുടെ നാട്ടിലെ ആദ്യത്തെ ചുണ്ടൻ പമ്പയാറിന്റെ പുളിനത്തിലേക്ക് ആവേശത്തിരയേറി നീരണഞ്ഞു. അടുത്ത മാസം ആലപ്പുഴ പുന്നമടക്കായലിൽ ജലരാജാക്കന്മാരോടുള്ള രാജകീയമായ ഏറ്റുമുട്ടലിനു ജില്ലയുടെ പ്രാതിനിധ്യത്തിന് ഇതോടെ തുടക്കമാകും. ചുണ്ടൻവള്ള ശിൽപി കോഴിമുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ കാർമികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിലാണ് നീരണയൽ ചടങ്ങ് നടന്നത്. ചടങ്ങിന്റെ ഭാഗമായി ഗണപതി ഹോമം, വിവിധ മതാചാരപ്രകാരമുള്ള ആരാധനകൾ, തുടർന്ന് 10 മണിയോടെ ആഘോഷാരവങ്ങളോടെ വളളം നീരണഞ്ഞു.
168 ദിവസങ്ങൾ കൊണ്ടാണ് 128 അടി നീളമുളള ചുണ്ടൻവള്ളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 5 അമരക്കാരും 7 താളക്കാരും 2 ഇടിയന്മാരും 85 തുഴക്കാരുമാണ് ചുണ്ടനെ നയിക്കുക. നിരണം ബോട്ട് ക്ലബ്ബാണ് വള്ളത്തിന്റെ തുഴച്ചിൽക്കാർ. 5000 രൂപ മുതൽ 5 ലക്ഷം വരെയുള്ള ഓഹരിയുടമകളെ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെയാണ് ചുണ്ടൻ നിർമാണത്തിനായി ധനസമാഹരണം നടത്തിയത്. ഉമാ മഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിൽ നിർമിച്ച പതിമൂന്നാമത് വളളമാണ് നിരണം ചുണ്ടൻ. ആന്റോ ആന്റണി എംപി, ചലച്ചിത്ര സംവിധായകൻ ബ്ലസി തുടങ്ങിയവർ പങ്കെടുത്തു.