പേവിഷബാധ സംശയിക്കുന്ന നായ മറ്റു നായ്ക്കളെയും കടിച്ചു; വലയിട്ടു പിടിച്ചു, പക്ഷേ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് പുലിവാലായി
Mail This Article
റാന്നി ∙ പുതുശേരിമല തേവരുപാറയിൽ പേവിഷബാധ ഉണ്ടെന്നു സംശയിക്കുന്ന നായയിൽ നിന്ന് തെരുവുനായയ്ക്കും വളർത്തുനായ്ക്കൾക്കും കടിയേറ്റു. റാപ്പിഡ് ആക്‌ഷൻ പ്രവർത്തകർ നായയെ വലയിട്ടു പിടിച്ചെങ്കിലും വേണ്ട നിർദേശങ്ങൾ നൽകാൻ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് പുലിവാലായി.ഇന്നലെ ഉച്ചയോടെയാണ് തേവരുപാറ ഭാഗത്ത് പേപ്പട്ടി ഇറങ്ങിയത്.റാന്നി പഞ്ചായത്തിന്റെ 8, 9 വാർഡുകളിലെ പ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാക്കി തെരുവുനായയ്ക്കും വളർത്തുനായയ്ക്കും കടിയേൽക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, എട്ടാം വാർഡ് അംഗം ഗീത സുരേഷ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.കൈതവീട്ടിൽ ഏലിയാമ്മ ജോൺ, പരുത്തിയിൽ മത്തായി, തേവരുപാറ ശാന്തി, സരോജിനി എന്നിവരുടെ വളർത്തുനായ്ക്കൾക്കാണ് കടിയേറ്റത്. ഭീതിയിലായ നാട്ടുകാർ കൊല്ലത്തെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെവിവരം അറിയിച്ചു. അവർ എത്തി വലയിട്ട് നായ്ക്കളെ പിടികൂടി.
പക്ഷേ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമേ ഇവർക്ക് തുടർ നടപടികൾ സ്വീകരിക്കാനാകൂ. മൂന്നര മണിക്കൂർ കാത്തുനിന്നിട്ടും മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എത്തിയില്ല. അതിനാൽ നായയെ എന്തു ചെയ്യണമെന്ന് അറിയാതെ റാപ്പിഡ് ആക്‌ഷൻ പ്രവർത്തകരും കുഴഞ്ഞു.തേവരുപാറയിൽ പേപ്പട്ടി ഇറങ്ങിയതിന്റെ ഭീതിയിലാണ് നാട്ടുകാർ. തെരുവുനായ്ക്കൾക്ക് കടിയേറ്റിട്ടുണ്ട്. അതിനാൽ ജനങ്ങളാകെ ഭീതിയിലാണ്.