ADVERTISEMENT

അടൂർ ∙ എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിക്കുകയും സമീപ വീട്ടിലെ ബൈക്കിനു തീവയ്ക്കുകയും ചെയ്തു. സംഭവത്തിനു പിന്നിൽ മോഷണക്കേസ് പ്രതിയെന്നു സംശയം. ഇയാൾ മറ്റൊരു വീട്ടിൽ നിന്ന് സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. പെരിങ്ങനാട് ചാല 2006–ാം നമ്പർ ശാഖാ യോഗം പ്രസിഡന്റ് ചാല പുത്തൻവീട്ടിൽ രാധാകൃഷ്ണനാണ് (62) വെട്ടേറ്റത്. തലയ്ക്കു വെട്ടേറ്റ രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടൂർ ഹൈസ്കൂൾ ജംക്‌ഷനിലുള്ള ഹോട്ടലിലെ ജീവനക്കാരനായ രാധാകൃഷ്ണൻ ജോലി കഴിഞ്ഞ് ഇന്നലെ പുലർച്ചെ 3ന് വീട്ടിലെത്തിയ ശേഷമാണ് സംഭവം. അടുക്കള വാതിലിൽ ആരോ മുട്ടുന്നതു കേട്ട് കതകു തുറന്നപ്പോൾ ഒരാൾ രാധാകൃഷ്ണനെ മർദിച്ച ശേഷം തലയ്ക്കു വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന സഹോദരനും ഭാര്യയും എത്തിയെങ്കിലും വെട്ടിയ ആൾ കടന്നുകളഞ്ഞു. തുടർന്ന് രാധാകൃഷ്ണനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു മുൻപ് സമീപമുള്ള ശ്രീജാഭവനിൽ സന്തോഷിന്റെ വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്കിനും തീവച്ചു. ആളുകൾ എത്തിയപ്പോഴേക്കും ബൈക്ക് പൂർണമായും കത്തി നശിച്ചു.

ഇതു കൂടാതെ നെല്ലിമുകൾ ലിജുഭവനിൽ ലിജു ജോർജിന്റെ വീട്ടിൽ കയറി മോഷണം നടത്താനും ശ്രമിച്ചു. എന്നാൽ ശബ്ദം കേട്ട് ലിജു മോഷ്ടാവിനെ തടയാൻ തുനിഞ്ഞെങ്കിലും ഉപദ്രവിച്ച ശേഷം കടന്നു കളഞ്ഞു. നെല്ലിമുകൾ സ്വദേശി സുഭാഷിന്റെ വീട്ടിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായും പൊലീസ് പറഞ്ഞു. ചാല എസ്എൻഡിപി ശാഖയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാളിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാളാണോ ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. അക്രമിയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി ആർ. ബിനു, സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്ഐ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com