ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത് ഇപ്പോൾ ‘അൺഫിറ്റ് ’; അങ്കണവാടിയും ‘ഔട്ട് ’
Mail This Article
ഐത്തല ∙ ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ കെട്ടിടം ഇപ്പോൾ ആർക്കും വേണ്ടാത്ത സ്ഥിതിയിൽ. എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിൽനിന്ന് ഒടുവിൽ അങ്കണവാടിയും പുറത്തായി. ഐത്തല ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ ദുരവസ്ഥയാണിത്. പണ്ട് ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. വിദ്യാർഥികൾ ഇല്ലാതായതോടെ സ്കൂൾ അടച്ചു പൂട്ടുകയായിരുന്നു. പിന്നീട് ഒരുമുറിയിൽ അങ്കണവാടി പ്രവർത്തിച്ചിരുന്നു. കൂടാതെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പു കേന്ദ്രമായും സ്കൂൾ ഉപയോഗിച്ചിരുന്നു.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ സ്കൂളിലും വെള്ളം കയറിയിരുന്നു. പിന്നീടാണ് എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർട്ടിഫിക്കറ്റ് നൽകിയത്. മേൽക്കൂരയും ഭിത്തിയുമൊക്കെ തകർച്ച നേരിടുകയാണ്. വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. പകരം കെട്ടിടം കണ്ടെത്താനാകാതെ വലയുകയാണ് ജീവനക്കാരും രക്ഷിതാക്കളും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലാണ് സ്കൂൾ കെട്ടിടം. ഇതു പഞ്ചായത്ത് ഏറ്റെടുത്തു നവീകരിച്ചാൽ അങ്കണവാടിക്കു കെട്ടിടമാകും.
ഇതു സംബന്ധിച്ച് ഗ്രാമസഭ പ്രമേയം പാസാക്കി പഞ്ചായത്തിൽ നൽകിയിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ കെട്ടിടവും സ്ഥലവും പഞ്ചായത്തിന് ലഭിക്കും. മേൽക്കൂര പൂർണമായി ഇളക്കി നീക്കി അലുമിനിയം ഷീറ്റുകൾ പാകിയാൽ കെട്ടിടം പ്രയോജനപ്പെടുത്താം. ഇതിനിടെ വോട്ടെടുപ്പു കേന്ദ്രം ഇവിടെ നിന്ന് പഴവങ്ങാടി സിഎംഎസ് എൽപി സ്കൂളിലേക്കു മാറ്റാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതൊഴിവാക്കി ഐത്തല പള്ളിയുടെ പാരിഷ് ഹാൾ പ്രയോജനപ്പെടുത്തണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.