അപകടം തടയാൻ ആവതു ചെയ്ത് പുരുഷ സ്വയംസഹായസംഘം
Mail This Article
വെച്ചൂച്ചിറ ∙ കെആർഎഫ്ബിയും പഞ്ചായത്തും സുരക്ഷയൊരുക്കാൻ തയാറാകാതിരുന്നപ്പോൾ കമുക് ഉപയോഗിച്ച് വേലി സ്ഥാപിച്ച് മാതൃകാ പുരുഷ സ്വയംസഹായസംഘം. നവോദയ ജംക്‌ഷനിൽ നിന്ന് പെരുന്തേനരുവിയിലേക്കുള്ള റോഡിന്റെ വശത്താണ് വേലി സ്ഥാപിച്ചത്. പെരുന്തേനരുവി റോഡിൽ നിന്ന് വെച്ചൂച്ചിറ–ചാത്തൻതറ റോഡിലേക്കു കയറുന്ന ഭാഗം കൊടുംവളവാണ്. ചാത്തൻതറ റോഡിലേക്കു കയറി നവോദയ ജംക്‌ഷനിലേക്കു തിരിയുമ്പോൾ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പെരുന്തേനരുവി റോഡിലേക്കു മറിയും. 9 വാഹനങ്ങളാണ് ഇത്തരത്തിൽ അടുത്തിടെ മറിഞ്ഞത്.
നവോദയ ജംക്‌ഷനിലേക്കു തിരിയണമെങ്കിൽ സ്റ്റിയറിങ് പൂർണമായി വളയ്ക്കണം. വേഗം അതു തിരിച്ചെടുക്കാതെ വരുമ്പോഴാണ് വാഹനം മറിയുന്നത്. റോഡിന്റെ വശത്ത് ഇടിതാങ്ങി സ്ഥാപിക്കാതെ ഇതിനു പരിഹാരം കാണാനാകില്ല. അപകടങ്ങൾ വർധിക്കുമ്പോഴും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അതിനു തയാറായിട്ടില്ല. മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് കിഫ്ബിയുടെ ഉപഘടകമായ കെആർഎഫ്ബിയുടെ ഭാഗമായതിനാൽ അവരാണ് ഇടിതാങ്ങി സ്ഥാപിക്കേണ്ടത്. അതല്ലെങ്കിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് സ്ഥാപിക്കണം. ഇരു വകുപ്പുകളും അതിനു തയാറാകാതിരുന്നപ്പോഴാണ് പുരുഷ സ്വയം സഹായസംഘം താൽക്കാലിക സംവിധാനം ഒരുക്കിയത്.