ADVERTISEMENT

പന്തളം ∙ അമ്മയുടെ ശിക്ഷണത്തിൽ തുടക്കമിട്ടു നൃത്തരംഗത്ത് തിളങ്ങി സഹോദരിമാർ. കുരമ്പാല ദേവിക നിവാസിൽ കെ.ശശിധരക്കുറുപ്പിന്റെയും നൃത്താധ്യാപികയായ നാഗലക്ഷ്മി എസ്.കുറുപ്പിന്റെയും മക്കളാണ് നൃത്തത്തിൽ ഉപരിപഠനത്തിലും വേദികളിലും ശ്രദ്ധേയരാകുന്നത്. മൂത്ത മകൾ ദേവിക ചെന്നൈയിലെ ഡോ.ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് സർവകലാശാലയിൽനിന്നു ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സിത്താർ പദ്ധതിയുടെ ഭാഗമായുള്ള ദേശീയതല ശിൽപശാലയിൽ ഭരതനാട്യത്തിൽ മികച്ച അവതരണത്തിനുള്ള ബഹുമതി നേടിയാണ് സഹോദരി ദർശന ശ്രദ്ധേയയായത്. ഭരതനാട്യം കൂടാതെ മോഹിനിയാട്ടം, കുച്ചിപ്പുഡി, കളരിപ്പയറ്റ് എന്നിവയിലും ഇരുവരും കഴിവു തെളിയിച്ചു. പ്രമുഖ നർത്തകനായിരുന്ന അന്തരിച്ച കോന്നിയൂർ രാധാകൃഷ്ണന്റെ കൊച്ചുമക്കളാണ് ഇരുവരും. ഇംഗ്ലിഷിലും ഭരതനാട്യത്തിലും എംഎ ബിരുദം നേടിയ ദേവിക ഇപ്പോൾ ഭരതനാട്യത്തിൽ പിഎച്ച്ഡി സമ്പാദിക്കാനുള്ള പരിശ്രമത്തിലാണ്.

തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഇന്ത്യ, ചൈന പ്രധാനമന്ത്രിമാർ പങ്കെടുത്ത ഇൻഫോമർ സബ്മിറ്റിൽ ഇൻഫോമർ ആർട്ടിസ്റ്റായി ദേവിക പങ്കെടുത്തിരുന്നു. ലോക ചെസ് ഒളിംപ്യാഡ് വേദിയിലും ഭരതനാട്യം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. തട്ടയിൽ മങ്കുഴി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം കലാക്ഷേത്ര സുദർശനി അയ്യരുടെ ശിക്ഷണത്തിൽ ഭരതനാട്യത്തിൽ ഉന്നതപഠനവും നടത്തുന്നു. വിദ്യാരംഭ ദിനത്തിൽ മധുര മീനാക്ഷി ക്ഷേത്ര വേദിയിൽ ഇരുവരും ഭരതനാട്യം അവതരിപ്പിച്ചു. കുരമ്പാല ശ്രീനാഗേശ്വര നൃത്തസംഗീത വിദ്യാലയത്തിന്റെ ഡയറക്ടർ കൂടിയാണ് അമ്മ നാഗലക്ഷ്മി.

അപകടം അതിജീവിച്ച് 

നൃത്തരംഗത്തെ പ്രതീക്ഷകളെല്ലാം അസ്തമിച്ചുവെന്നു ആശങ്ക സൃഷ്ടിച്ച അപകടം അതിജീവിച്ചാണ് ദേവികയുടെ തിരിച്ചുവരവ്. 2011‍ മാർച്ചിൽ, കുരമ്പാല ജംക്‌ഷനിലൂടെ നടന്നുപോകുമ്പോൾ സ്കൂട്ടറിടിച്ചായിരുന്നു അപകടം. ഇടതുകാലിനു ഗുരുതര പരുക്കേറ്റു. 2 ശസ്ത്രക്രിയയും കഴിഞ്ഞു ചികിത്സയും വിശ്രമവുമായി കഴിഞ്ഞത് രണ്ടര വർഷമാണ്. ശസ്ത്രക്രിയയ്ക്കുശേഷം കാലിൽ സ്റ്റീൽ കമ്പിയുമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു നാടോടിനൃത്തം, കുച്ചിപ്പുഡി ഇനങ്ങളിൽ മികച്ച വിജയം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com