വീട്ടിൽനിന്ന് സ്കൂട്ടറും ബൈക്കും മോഷ്ടിച്ച കേസ്: 4 യുവാക്കൾ അറസ്റ്റിൽ
Mail This Article
അടൂർ ∙ മൂന്നാളത്തുള്ള വീട്ടിൽനിന്ന് സ്കൂട്ടറും ബൈക്കും മോഷ്ടിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. തുമ്പമൺ വടക്ക് പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ ജസ്റ്റിൻ ഡാനിയൽ (23), കുളനട കൈപ്പുഴ വടക്ക് പാണിൽ ചെങ്ങന്നൂർവിളയിൽ ബിജു മാത്യു (43), കലഞ്ഞൂർ കാഞ്ഞിരംമുകളിൽ സന്ധ്യാഭവനത്തിൽ വിഷ്ണു (19), പെരിങ്ങനാട് മലമേക്കര കടയ്ക്കൽ തെക്കേതിൽ വിഷ്ണു (18) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 4ന് പുലർച്ചെ മൂന്നാളം ശ്രീനിലയത്തിൽ സന്തോഷ്കുമാറിന്റെ വീട്ടിൽനിന്നാണ് സ്കൂട്ടറും ബൈക്കും മോഷ്ടിച്ചത്. പരാതി ലഭിച്ചതോടെ അടൂർ പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി പരിശോധിക്കുകയും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച ബൈക്കിൽ ജസ്റ്റിൻ ഡാനിയൽ കറങ്ങുന്നതായി ഇലവുംതിട്ട പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് അടൂർ പൊലീസ് ജസ്റ്റിനെ കസ്റ്റഡിയിൽ എടുത്തു.
ഇയാളെ ചോദ്യം ചെയ്തതോടെ മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാൻ സഹായിച്ച ബിജു മാത്യുവിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അയാളെയും അറസ്റ്റ് ചെയ്തു. പിന്നീട് ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഈ കേസിൽ 2 പേർ കൂടി ഉണ്ടെന്ന് പൊലീസിനു മനസ്സിലായി. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരവേ അടൂർ ജല അതോറിറ്റി ഓഫിസിനു സമീപത്തായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ 2 പ്രതികൾ ഒളിച്ചിരിക്കുന്നതായി അറിഞ്ഞു. പൊലീസ് ഇന്നലെ പുലർച്ചെ അവിടെ എത്തിയപ്പോൾ 2 പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്നു പിടികൂടുകയായിരുന്നു.
ഇവർ മോഷ്ടിച്ച സ്കൂട്ടറും കണ്ടെത്തി. അറസ്റ്റിലായ ബിജു മാത്യു ഇലവുംതിട്ട, പന്തളം പൊലീസ് സ്റ്റേഷനുകളിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായും കാപ്പ നിയമ പ്രകാരം ഇയാളെ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നതാണെന്നും പൊലീസ് പറഞ്ഞു. ജസ്റ്റിൻ അടിപിടി കേസിലും വിഷ്ണു മോഷണ കേസിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ഡിവൈഎസ്പി ആർ. ബിനു, സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്ഐ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.