സ്കൂൾ വിനോദയാത്ര: 3 മാസത്തിനുള്ളിൽ കിട്ടിയത് ഒരു അപേക്ഷ, ഇന്നലെ മാത്രം കിട്ടിയത് 11 എണ്ണം
Mail This Article
പത്തനംതിട്ട ∙ ജില്ലയിലെ ടൂറിസ്റ്റ് ബസുകളിലെ അനധികൃത രൂപമാറ്റത്തിനെതിരെ പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയതിനും അനധികൃതമായി ഹോണും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ചതിനുമായി 11 കേസുകൾ ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തി. നിയമപരമായ സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയ ചില സ്കൂൾ ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ആർടിഒ എ.കെ. ദിലുവിന്റെ മേൽനോട്ടത്തിൽ വിവിധ ജെആർടിഒമാർ നേതൃത്വം നൽകിയ 17 ഉദ്യോഗസ്ഥരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തി, ക്രമക്കേടുകൾ കണ്ടെത്തിയത്. പാലക്കാട് വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലും പരിശോധനകൾ ശക്തമാക്കിയത്.
വിദ്യാലയങ്ങളിൽനിന്ന് വിനോദയാത്രകൾ പോകുമ്പോൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനം ഏതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ മോട്ടർവാഹന വകുപ്പ് മേധാവികളെ അറിയിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസം വരെ 3 മാസത്തിനുള്ളിൽ ജില്ലയിൽ ഇത്തരത്തിൽ കിട്ടിയത് ഒരേ ഒരു അപേക്ഷ മാത്രമായിരുന്നു. എന്നാൽ, ഇന്നലെ ഒറ്റ ദിവസംകൊണ്ട് 11 അപേക്ഷകൾ ലഭിച്ചു. - എ.കെ.ദിലു പത്തനംതിട്ട ആർടിഒ