കപ്പ് മെസ്സിയുടെ അർജന്റീനയ്ക്ക്: ചിറ്റയം ഗോപകുമാർ
Mail This Article
ഖത്തർ ലോകകപ്പ് ആര് നേടുമെന്നതിനുള്ള ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ 35 മത്സരങ്ങളിലും അപരാജിതരായി പ്രയാണം തുടരുന്ന മെസ്സിയുടെ അർജന്റീന തന്നെയാകും ഇത്തവണത്തെ ചാംപ്യൻമാർ. കഴിഞ്ഞ 3 ലോകകപ്പുകളിലും അണുവിട തെറ്റാതെ വിജയികളെ പ്രഖ്യാപിച്ച ‘ഇഎ സ്പോർട്സിന്റെ’ പ്രവചനം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അവർ പ്രവചിച്ചതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കപ്പടിക്കും. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് ലയണൽ മെസ്സി സ്വന്തമാക്കും.
ഉജ്വല ഫോമിൽ കളിച്ചു വരുന്ന മെസ്സിക്കൊപ്പം മധ്യനിരയിലെ കരുത്തുറ്റ പോരാളിയായ റോഡ്രിഗോ ഡി പോളും മുന്നേറ്റ നിരയിലെ ശക്തനായ ലൗറ്റാരോ മാർട്ടിനസും കൈകോർക്കുന്നതോടെ അർജന്റീന സമാനതകളില്ലാത്ത കരുത്തരുടെ സംഘമായി മാറുമെന്നതിൽ സംശയമില്ല. ഇവരുടെ മികവിനൊപ്പം പരിശീലകൻ ലയണൽ സ്കലോനിയുടെ തന്ത്രങ്ങളുംകൂടി സംഗമിക്കുന്നതോടെ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവർത്തനം എന്നപോലെ ഫൈനലിൽ ബ്രസീലിനെ അർജന്റീന മലർത്തിയടിക്കും.
ലോകകപ്പിൽ കളത്തിലിറങ്ങുന്ന ആദ്യ 3 മത്സരങ്ങളിലും മികച്ച വിജയം നേടിക്കൊണ്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കളികളിൽ ജയിക്കുന്ന ടീം എന്ന റെക്കോർഡും അർജന്റീന സ്വന്തമാക്കും. നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണെങ്കിലും കളി മികവിൽ ടീം അർജന്റീന ഇപ്പോൾ ഒന്നാം സ്ഥാനത്തു തന്നെയാണുള്ളതെന്നത് ഞാൻ ഉൾപ്പെടെയുള്ള എല്ലാ അർജന്റീന ഫാൻസിന്റെയും പ്രതീക്ഷകൾ വാനോളമുയർത്തുന്നു.