വിമാനത്താവളം കൊടുമണ്ണിൽ വേണം; ഏക്കറുകണക്കിന് ഭൂമി വെറുതെ കിടക്കുന്നു: പഞ്ചായത്തിൽ പ്രമേയം
Mail This Article
കൊടുമൺ ∙ പ്ലാന്റേഷൻ കേന്ദ്രീകരിച്ച് കൊടുമൺ വിമാനത്താവളത്തിനായി ആക്‌ഷൻ കൗൺസിൽ യോഗം ചേർന്നു. പദ്ധതി സംബന്ധിച്ചു പഞ്ചായത്തിൽ പ്രമേയം പാസാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിവേദനം നൽകാൻ തീരുമാനിച്ചു. തോട്ടം മേഖലയിൽ ഏക്കറുകണക്കിന് ഭൂമിയാണു വെറുതെ കിടക്കുന്നത്. ഇതിൽ മുന്നൂറോ അതിൽ കൂടുതലോ ഏക്കർ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ കഴിയുമെന്നു യോഗം ചൂണ്ടിക്കാട്ടി.
സർക്കാർ ഭൂമിയായതിനാൽ ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങളുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയാണ് പ്രധാനം. കൊടുമൺ എസ്റ്റേറ്റിന്റെ മാത്രം വിസ്തീർണം ഏകദേശം 1200 ഹെക്ടറാണ്. ഇതിൽ വിമാനത്താവളത്തിന് 300 ഏക്കർ മാത്രമാണ് വേണ്ടി വരുന്നത്. ഇതുമൂലം തോട്ടം തൊഴിലാളികളുടെ തൊഴിൽ നഷ്ട സാധ്യത കുറവാണ്.
പുനലൂർ–മൂവാറ്റുപുഴ പാതയിലേക്കും കെപി റോഡിലേക്കും 5 കിലോമീറ്ററും എംസി റോഡിലേക്ക് 15 കിലോമീറ്ററുമാണ് ഇവിടെ നിന്നുള്ള ദൂരം. പ്രധാന തീർഥാടന കേന്ദ്രങ്ങളും സമീപ പ്രദേശങ്ങളിലാണ്. ആക്‌ഷൻ കൗൺസിൽ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.കെ. ശ്രീധരൻ (ചെയ.), എ. വിജയൻനായർ, പഴകുളം സുഭാഷ്, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, അജികുമാർ രണ്ടാംകുറ്റി, സുരേഷ്കുമാർ കുഴിവേലിൽ (വൈസ് ചെയ.), വർഗീസ് പേരയിൽ (ജന. കൺ.), എ. സുസ്‌ലോവ്, ബിജു വർഗീസ്, ബാബു ജോർജ്, രാജൻ സുലൈമാൻ, പി.പി. ജോർജുകുട്ടി (ജോ. കൺ.), വി.കെ. സ്റ്റാൻലി (സെക്ര), ജോൺസൺ കുളത്തിൻകരോട്ട് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.