എല്ലാ മാസവും ഇരുമുടിക്കെട്ടുമായി മല ചവിട്ടി; സുരേഷിൽ ഭദ്രം സുരക്ഷയുടെ ചുക്കാൻ
Mail This Article
ശബരിമല ∙ സന്നിധാനത്തിലെ താൽക്കാലിക സെക്യൂരിറ്റി സൂപ്പർവൈസറും ആർമി ജൂനിയർ കമ്മിഷൻഡ് റിട്ട ഓഫിസറുമായ ഹരിപ്പാട് പൂവണ്ണാൽ സുരേഷിനു എല്ലാം എല്ലാം അയ്യപ്പനാണ്. എല്ലാറ്റിലും പൊരുളായി കാണുന്നത് അയ്യപ്പ സ്വാമിയെയാണ്.ശത്രുക്കളിൽ നിന്നു മാതൃരാജ്യത്തെ രക്ഷിക്കാൻ കശ്മീരിൽ ഏറെക്കാലം സേവനമനുഷ്ടിച്ചു. ശ്രീലങ്കയിൽ ഇന്ത്യൻ സമാധാനസേനയിലും അംഗമായിരുന്നു. ഇങ്ങനെ നേടിയ ആത്മധൈര്യവുമായാണ് അയ്യപ്പ സന്നിധിയിൽ സേവനത്തിന് ഇറങ്ങിയത്.
സന്നിധാനത്തെ താൽക്കാലിക സെക്യൂരിറ്റി സൂപ്പർവൈസറാണ് അദ്ദേഹം.സൈനിക സേവനകാലത്ത് എല്ലാ വർഷവും മുടങ്ങാതെ അയ്യപ്പ ദർശനം നടത്തി. പട്ടാളത്തിൽ നിന്നു വിരമിച്ച ശേഷം ഇതു തുടർന്നു. വർഷത്തിൽ ഒരു തവണ എന്നതു മാറ്റി എല്ലാ മാസവും ഇരുമുടിക്കെട്ടുമായി മല ചവിട്ടി. അയ്യപ്പനോടുളള പരമമായ ഭക്തിയാണ് തന്നെ സന്നിധാനത്തു താൽക്കാലിക സുരക്ഷാ ചുമതലയിൽ എത്തിച്ചതെന്ന് സുരേഷ് ഉറച്ചു വിശ്വസിക്കുന്നു.മാസപൂജ ഉൾപ്പെടെ ശബരിമല ക്ഷേത്ര നട തുറക്കുന്ന എപ്പോഴും ഇവിടെ സേവനത്തിനുണ്ട്.
സന്നിധാനത്തിലെ സേവനത്തിനിടെ കിട്ടുന്ന ഇടവേളകളിൽ കാർട്ടൂൺ വരയ്ക്കുന്നതാണു പ്രധാന വിനോദം.ഇതിനോടകം ആയിരത്തിൽ അധികം കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സാമൂഹിക ക്ഷേമ വകുപ്പും കാർട്ടൂൺ അക്കാദമിയും ചേർന്നു സംസ്ഥാനത്ത് ഉടനീളം നടത്തിയ കോവിഡ് ബോധവൽക്കരണ പരിപാടിയിൽ പ്രധാന പങ്കാളിയായിരുന്നു. രണ്ട് സിനിമയിലും 5 സീരിയലിലും ശ്രദ്ധേയമായ വേഷങ്ങൾ ഇടാൻ കഴിഞ്ഞതും അയ്യപ്പ സ്വാമിയുടെ കാരുണ്യം കൊണ്ടാണെന്നു വിശ്വസിക്കുന്നു.