മുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
Mail This Article
അടൂർ ∙ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരിക്കുനേരെ തെരുവുനായ ആക്രമണം. കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനിലിന്റെയും ശുഭയുടെയും മകൾ അനന്തലക്ഷ്മിയെയാണ് തെരുവുനായ കടിച്ചു പരുക്കേൽപിച്ചത്. ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം.
ബന്ധുവീടായ അടൂർ നെടിയവിള അമ്പലത്തുഭാഗം ചരിഞ്ഞയ്യത്ത് പുത്തൻവീട്ടിലെത്തിയതായിരുന്നു ഇവർ. അനന്തലക്ഷ്മി അയൽവീട്ടിലെ കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നമ്പോഴാണ് തെരുവുനായ ഓടിയെത്തിത്. മറ്റു കുട്ടികൾ നായയെ കണ്ടെപ്പോഴേക്കും ഓടിമാറി. കാലിൽ കടിച്ചപ്പോഴേക്കും അനന്തലക്ഷ്മി താഴെ വീണു. ആ സമയം മുഖത്ത് ഇടതു കണ്ണിനു താഴെയായി തെരുവുനായ കടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും നായ ഓടിപ്പോയി. മുഖത്ത് ആഴത്തിലുള്ള മുറിവാണ്.
കുഞ്ഞിനെ ഉടൻ വീട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പെടുത്തു. രണ്ടു മണിക്കൂറോളം ആശുപത്രിയിൽ നിരീക്ഷണ വാർഡിൽ കിടത്തിയ അനന്തലക്ഷ്മിയെ ഉച്ചയോടെ വീട്ടിലേക്ക് വിട്ടയച്ചു. ഇനി 3 കുത്തിവയ്പു കൂടി എടുക്കണമെന്ന് വീട്ടുകാർ പറഞ്ഞു.