മേശയുടെ ചില്ലിൽ അടിച്ചു ബഹളം, കസേരകൾ വലിച്ചെറിഞ്ഞു; കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെച്ചൊല്ലി എസ്എഫ്ഐയുടെ പ്രതിഷേധം
Mail This Article
അടൂർ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ കഴിഞ്ഞ 5ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെച്ചൊല്ലിയായിരുന്നു ഇന്നലെ രാവിലെ 11.30ന് പ്രതിഷേധം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കോളജിനുള്ളിൽ കയറിയ എസ്എഫ്ഐ പ്രവർത്തകർ, പ്രിൻസിപ്പൽ എഐഎസ്എഫിനു വേണ്ടി നിലകൊള്ളുകയാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയും മേശയുടെ ഗ്ലാസിൽ അടിക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു.
പിന്നീട് മുദ്രാവാക്യം വിളിച്ച് ക്ലാസ്മുറികളിൽ കയറി മോഡൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർഥികളെ ഇറക്കി വിടുകയും ചെയ്തെന്ന് പ്രിൻസിപ്പൽ പി. ലത പറഞ്ഞു. ഇതോടൊപ്പം മറ്റു ക്ലാസുകളിലെ വിദ്യാർഥികളെയും ഇറക്കിവിട്ടു. ബഹളം നടക്കുന്നതറിഞ്ഞ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി എസ്ഫ്ഐ നേതാക്കളും കോളജ് അധികൃതരുമായി ചർച്ച നടത്തി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് ഗേറ്റിനു പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ഗേറ്റിൽ പ്രിൻസിപ്പലിന്റെ കോലം കെട്ടുകയും ചെയ്തു.
അതേസമയം, എല്ലാ ചട്ടങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും സമയം കഴിഞ്ഞ് നൽകിയ നാമനിർദേശ പത്രികകൾ സ്വീകരിച്ചിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷൈജു അങ്ങാടിക്കൽ, സെക്രട്ടറി അനന്ദു മധു, ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ്, ദീപു ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് എസ്എഫ്ഐ നേതൃത്വം പറയുന്നു.