പമ്പാമണപ്പുറമൊരുങ്ങി; കഥകളിയുടെ പകലിരവുകൾക്ക്
Mail This Article
കോഴഞ്ചേരി∙ കഥകളി പ്രേമികളെ വരവേൽക്കാൻ പമ്പാ മണപ്പുറം ഒരുങ്ങി. ജില്ലാ കഥകളി ക്ലബിന്റെ 16-ാമതു കഥകളി മേളയുടെ ഒരുക്കങ്ങൾ അയിരൂർ ചെറുകോൽപുഴ പമ്പാ മണപ്പുറത്തെ വിദ്യാധിരാജ നഗറിൽ പൂർത്തിയായി. ഏഴ് രാപ്പകലുകൾ നീളുന്ന കഥകളി ഉത്സവത്തിനാണ് ഇന്നു തിരിതെളിയുക. 12 -ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആസ്വാദന കളരികൾ, പകൽ കഥകളി, കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന രാത്രി കളിയരങ്ങുകൾ തുടങ്ങിയവ കഥകളി മേളയുടെ പ്രത്യേകതയാണ്. ജില്ലയിലും സമീപ ജില്ലകളിലുമായി പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
ഇന്ന് 10.30 ന് മന്ത്രി വി.എൻ.വാസവൻ മേള ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. ക്ലബ്ബിന്റെ 2.22ലെ നാട്യഭാരതി അവാർഡ് കഥകളി മദ്ദള വാദകൻ കലാമണ്ഡലം ശങ്കരവാരിയർക്കും, പ്രഫ. എസ്.ഗുപ്തൻനായർ അവാർഡ് കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിനും സമ്മാനിക്കും. കഥകളിയുടെ സമഗ്ര സംഭാവനക്കുള്ള കേരള കലാമണ്ഡലത്തിന്റെ എം.കെ.കെ.നായർ പുരസ്കാരം ലഭിച്ച ജില്ലാ കഥകളി ക്ലബ് സെക്രട്ടറി വി.ആർ.വിമൽ രാജിനെ ആദരിക്കും.
രാവിലെ 11 നു നടക്കുന്ന കഥകളി ആസ്വാദന കളരിയിൽ നളചരിതത്തിലെ കേശിനീമൊഴി, പ്രലോഭനം എന്നീ രംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 5.30നു സന്ധ്യാകേളി. 6.30 ന് പകുതി പുറപ്പാടോടു കൂടി കിർമ്മീരവധം കഥകളി അവതരിപ്പിക്കും. കെ.എൽ.കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും. സജനീവ് ഇത്തിത്താനം കഥാവിവരണം നൽകും. ടി.ആർ.ഹരികൃഷ്ണൻ, എം.ആർ.വേണു, പ്രസാദ് ആനന്ദഭവൻ, എം.അയ്യപ്പൻകുട്ടി, ദിലീപ് അയിരൂർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.