ADVERTISEMENT

കോട്ടാങ്ങൽ ∙ ഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിൽ കളത്തിൽ ആടിത്തിമർത്തു പഞ്ചകോലങ്ങൾ, ഇന്ന് കുളത്തൂർ കരയുടെ അടവി. ഇന്നലെ കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു. ഇന്ന് കുളത്തൂർ കരക്കാരുടെയും നാളെ കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളിപ്പാനയും നടക്കും.

ഇന്ന് രാത്രി 11ന് ക്ഷേത്രത്തിന്റെ തെക്കേ നടയിൽ തീയിൽ കാച്ചിയെടുത്ത തപ്പിൽ പടയണിയുടെ ജീവതാളമായ വട്ടമിണക്ക് കൊട്ടി താവടി തുള്ളുന്നതോടെ കുളത്തൂർ കരയുടെ അടവി നാളിലെ പടയണി ചടങ്ങുകൾക്ക് തുടക്കമാകും. 12.30 ന് കുതിര കോലങ്ങൾ കളത്തിൽ എത്തും, കൂടെ ചമ്മട്ടിപ്പിടിച്ച പട്ടാണികളും കാണും. ശേഷം 101, 32, 16 പാളഭൈരവിക്കോലങ്ങളും യക്ഷി മറുത, നാഗയക്ഷി, അരക്കിയെക്ഷിക്കോലങ്ങളും ശർക്കര കുടക്കാരൻ തുടങ്ങിയ വിനോദങ്ങളും എത്തും.

4ന് പള്ളിപ്പാന ചടങ്ങുകൾ ആരംഭിക്കും, മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളിപ്പാന. ഭക്തർ വഴിപാടായി കൊണ്ടുവരുന്ന നൂറുകണക്കിന് കരിക്കുകൾ പാനക്കുറ്റിയേന്തി എത്തുന്ന പാനധാരി ആർപ്പുവിളികളുടെ ആരവത്തിൽ അടിച്ചുടയ്ക്കുന്നു. പടിഞ്ഞാറേനടയിൽ പടയണി കളത്തിൽ തയാറാക്കുന്ന മര ഉരലിൽ തപ്പുമേളങ്ങളുടെ ശബ്ദലയ വിന്യാസത്തിൽ നടക്കുന്ന പള്ളിപ്പാന പടയണിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ്. 8 പടയണിയുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരുകരക്കാരും കച്ചമുറുക്കി മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു.

പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ വൃക്ഷലതാതികൾ പിഴുതു എറിഞ്ഞു ഭദ്രകാളി, പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർഥമാണ് അടവി നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും കരക്കാർ കൊണ്ട് വരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്ത് ഉയർത്തി കൃത്രിമവനം സൃഷ്ടിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവ്യത്യാസം ഇല്ലാത്ത യോജിപ്പിന്റെയും കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com