റാന്നി ∙ കോഴഞ്ചേരി–മേലുകര–റാന്നി ശബരിമല പാതയിലെ പുതമൺ പാലത്തിന്റെ ബീമിനു പൊട്ടൽ. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പിഡബ്ല്യുഡി പാലം വിഭാഗം ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസം പാലം സന്ദർശിക്കും. തോടിനു കുറുകെ പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച പാലമാണിത്. റോഡ് വീതി കൂട്ടി പണിതപ്പോൾ പാലം പൊളിച്ചു പണിതിരുന്നില്ല. ഇരുവശത്തും തൂണുകൾ നീട്ടി വീതി കൂട്ടുകയായിരുന്നു.
ആദ്യമെടുത്ത കരാറുകാരൻ പണി ഉപേക്ഷിച്ചപ്പോൾ പുനർ കരാർ നൽകിയാണ് 15 വർഷം മുൻപ് പൂർത്തിയാക്കിയത്. പാലത്തിന്റെ പഴയ ഭാഗത്തെ ബീമിനാണു പൊട്ടൽ കണ്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു പാലം ഇരുത്തുന്നതു ശ്രദ്ധയിൽപ്പെട്ടത്. പുതിയ പാലവും പഴയ പാലവും ചേരുന്ന ഭാഗത്ത് 2 ഇഞ്ചോളം പാലം ഇരുത്തിയിട്ടുണ്ട്. പുറമേ ഇതു കാണപ്പെട്ട ശേഷം യാത്രക്കാരുമായി ബസുകൾ ഓടിച്ചിരുന്നില്ല. യാത്രക്കാരെ അക്കരെയിക്കരെ ഇറക്കിയ ശേഷം ബസുകൾ മാത്രമാണ് ഓടിച്ചത്.
പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.ബി.സുഭാഷ്കുമാർ സ്ഥലത്തെത്തി. അദ്ദേഹമാണ് ബീമിന്റെ പൊട്ടൽ കണ്ടെത്തിയത്. തുടർന്നു വൈകിട്ട് ആറരയോടെയാണു പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. പിന്നീടു കോഴഞ്ചേരിക്കു പോകാനെത്തിയ വാഹനങ്ങളെല്ലാം തിരികെ കീക്കൊഴൂർ ജംക്‌ഷനിലെത്തി പേരൂച്ചാൽ പാലത്തിലൂടെ ചെറുകോൽപുഴ റോഡിൽ കടന്നാണു പോയത്. കോഴഞ്ചേരിയിൽ റാന്നിക്കുള്ള വാഹനങ്ങളും ചെറുകോൽപുഴ വഴി തിരിച്ചു വിടുകയായിരുന്നു.