ADVERTISEMENT

തിരുവല്ല ∙ എന്നും കഥകളി കണ്ടുറങ്ങുന്ന ശ്രീവല്ലഭന്റെ തിരുനടയ്ക്കു സമീപം ഇനി കഥകളിക്കൊരു മ്യൂസിയം. മുക്കാൽ നൂറ്റാണ്ടോളം കഥകളിയിൽ തെക്കൻചിട്ടയുടെ കുലപതിയായി കത്തി വേഷങ്ങളുടെ മുടിചൂടാമന്നനായി വാണ പത്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹം തുടങ്ങിവച്ച വൈഷ്ണവം കഥകളി കലാശാലയിലാണ് മ്യൂസിയം തുടങ്ങുന്നത്.

മടവൂരിനു ലഭിച്ച പത്മഭൂഷൺ, കേരള ഗവർണറിൽ നിന്നു ലഭിച്ച വീരശ‍ൃംഖല, കലാമണ്ഡലം പുരസ്കാരം തുടങ്ങി നൂറോളം പുരസ്കാരങ്ങളാണ് ഇവിടെയുള്ളത്. ഒപ്പം മടവൂരിന്റെ ജീവിതത്തിലെ അപൂർവ നിമിഷങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. മ്യൂസിയത്തോടു ചേർന്ന് കഥകളി കോപ്പും ചമയങ്ങളും സൂക്ഷിച്ചിട്ടുണ്ട്. കഥകളിയെ സംബന്ധിച്ച ഇരുനൂറോളം പുസ്തകങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതൊരു റഫറൻസ് ലൈബ്രറിയാക്കി മാറ്റാനാണ് തീരുമാനം.

കൊല്ലം സ്വദേശിയായ മടവൂർ ശ്രീവല്ലഭ ഭക്തനായിരുന്നു. കഥകളി പ്രിയനായ ശ്രീവല്ലഭന്റെ ആരാധകൻ കഥകളിയുടെ തട്ടകമായി കണ്ടത് ആ ക്ഷേത്രനഗരയിയെ തന്നെയാണ്. ക്ഷേത്രക്കുളത്തിന്റെ കരയിലുള്ള ചൂരൂര് മഠത്തിലാണ് കഥകളി കളരി തുടങ്ങിയത്. മഠത്തിലെ കലാഭാരതി ഹരികുമാറാണ് കളരി തുടങ്ങാനുള്ള സഹായം നൽകിയത്. ഇന്ന് ഹരികുമാറും മകനും രണ്ടു പെൺമക്കളും കഥകളി അരങ്ങിൽ അവതരിപ്പിക്കുന്നവരാണ്. ചൂരൂര് മഠത്തിന്റെ മുകളിലത്തെ നിലയിലാണ് കഥകളി കളരി പ്രവർത്തിക്കുന്നത്.

മ്യൂസിയം തുടങ്ങുന്നതിനു മുൻപേ സന്ദർശകരുടെ തിരക്കാണ്. സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങൾ എത്തുന്നു. ചുട്ടി കുത്തുന്നതു മുതൽ വേഷം കെട്ടി കഥകളി ആടുന്നതു വരെയുള്ള രംഗങ്ങൾ ഇവർക്കുവേണ്ടി കാണിക്കുന്നുണ്ട്. കലാശാല ചെയർമാൻ മോഹൻദാസ് സുഗന്ധിയുടെയും ഹരികുമാറിന്റെ മകൾ ധന്യയുടെയും നേതൃത്വത്തിലാണ് വിദ്യാർഥികൾക്കു കഥകളി കാണിച്ചുകൊടുക്കുന്നത്. കഥകളി മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ 4 മണിക്ക് അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി നിർവഹിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com