ചുങ്കപ്പാറ∙ വേനൽ കടുത്തതോടെ കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലകളിൽ ശുദ്ധജല ക്ഷാമം രൂക്ഷം. നിർമലപുരം, കിടികെട്ടിപ്പാറ, പുളിക്കൻപാറ, തോട്ടത്താംകുഴി, വഞ്ചികപ്പാറ, പുല്ലാന്നിപ്പാറ, തടത്തേൽ മല, തൊടുകയിൽ മല എന്നീ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം പരക്കംപാച്ചിൽ തുടങ്ങി. തോടുകളിലും നീർച്ചാലുകളും കിണറുകളിലെയും ഉറവകൾ വറ്റിത്തുടങ്ങിയതോടെ ശുദ്ധജലം വില കൊടുത്ത് വാങ്ങുകയാണ് മേഖലയിലെ ജനങ്ങൾ.ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മിക്ക പ്രദേശങ്ങളിലും ഉണ്ടെങ്കിലും ജലം എത്തുന്നതിന് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർക്ക്.
ആഴ്ചയിൽ 2 ദിവസം ജലം എത്തിയിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ മാസത്തിൽ 3 തവണ മാത്രമാണ് ശുദ്ധജലം ലഭിക്കുന്നത്. ഇങ്ങനെ വല്ലപ്പോഴും ലഭിക്കുമ്പോഴും ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് വർഷംതോറും അധികൃതർ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ പൂർണ പ്രയോജനം മേഖലയിൽ ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ശുദ്ധജലം എത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.