ഇട്ടിയപ്പാറ ∙ ‘എത്ര തല്ലിയാലും നന്നാകില്ലെന്നു’ പറയുന്നതു പോലെയാണ് ടൗണിലെ വൺവേയുടെ സ്ഥിതി. വൺവേ തെറ്റിച്ചു തലങ്ങും വിലങ്ങും വാഹനങ്ങളോടുമ്പോഴും പൊലീസിനും മോട്ടർ വാഹന വകുപ്പിനും കുലുക്കമില്ല. ഇത് എത്ര കാലം സഹിക്കണമെന്നാണ് വൺവേ പാലിച്ചു യാത്ര നടത്തുന്നവർ ചോദിക്കുന്നത്. ഇട്ടിയപ്പാറ ടൗണിലെ തീരാശാപമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാണ് വൺവേ നടപ്പാക്കിയത്. മാമുക്കിൽ നിന്നെത്തുന്ന വാഹനങ്ങൾ കാവുങ്കൽപടിയിൽ തിരിഞ്ഞ് കണ്ടനാട്ടുപടി, ഇട്ടിയപ്പാറ ബൈപാസ് എന്നിവിടങ്ങളിലൂടെ മിനർവപടിയെത്തി വേണം ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിലേക്കും ചെത്തോങ്കര ഭാഗത്തേക്കും പോകേണ്ടത്. ബസുകൾക്ക് ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് സ്റ്റാൻഡിലെത്താൻ ഇടറോഡുണ്ട്.
കാവുങ്കൽപടിയിൽ നിന്ന് വൺവേ തെറ്റിച്ച് വാഹനങ്ങൾ ഇട്ടിയപ്പാറ എത്തുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. വൺവേ തെറ്റിച്ചെത്തിയ പിക്കപ് വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇതിനു മാറ്റമില്ല. ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് കാറും ജീപ്പും അടക്കമുള്ള ചെറിയ വാഹനങ്ങൾ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെത്തി തലങ്ങും വിലങ്ങും പായുകയാണ്.
ഇതുമൂലം ബസുകളിൽ കയറിയിറങ്ങാനെത്തുന്ന യാത്രക്കാർ വലയുന്നു. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്. കാൽനടക്കാരെ ശ്രദ്ധിക്കാതെ അമിത വേഗത്തിലാണ് ചെറിയ വാഹനങ്ങൾ സ്റ്റാൻഡിലൂടെ ഓടുന്നത്.സ്റ്റാൻഡിൽ കറങ്ങി ഓട്ടം പിടിക്കുന്ന ഓട്ടോക്കാരും മറ്റൊരു ശല്യമാണ്. ബസുകൾ പാർക്കിങ് നടത്തേണ്ട സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾ നിരത്തി വച്ചിരിക്കുകയാണ്. ഇതേ കാഴ്ച പുനലൂർ–മൂവാറ്റുപുഴ പാതയിലുമുണ്ട്. റോഡിന്റെ മധ്യത്തിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതു കാണാം. ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് പലതവണ എംഎൽഎ ഇടപെട്ട് യോഗങ്ങൾ വിളിച്ചിരുന്നു. തീരുമാനങ്ങളും നിർദേശങ്ങളുമെല്ലാം കടലാസിൽ മാത്രമാണ്.