ബയോഗ്യാസ് പ്ലാന്റ് നിറഞ്ഞൊഴുകി ദുർഗന്ധം
Mail This Article
വടശേരിക്കര ∙ ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി ചന്തയിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകി ദുർഗന്ധം. വടശേരിക്കര ടൗണിലും പരിസരങ്ങളിലും നിൽക്കാൻ പറ്റാത്ത സ്ഥിതി. 15 വർഷം മുൻപാണ് ചന്തയിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. വേഗം ചീയുന്ന മാലിന്യം സംസ്കരിച്ച് ഉൽപാദിപ്പിക്കുന്ന വാതകത്തിൽ നിന്ന് ചന്തയിലും പരിസരത്തുമുള്ള വഴിവിളക്കുകൾ പ്രകാശിപ്പിക്കുകയായിരുന്നു പദ്ധതി. ചുരുക്കം വിളക്കുകൾ മാത്രമേ ഇപ്പോൾ കത്തുന്നുള്ളൂ.
പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങി വേഗം ചീയുന്ന വസ്തുക്കളാണ് പ്ലാന്റിനുള്ളിൽ നിക്ഷേപിക്കുന്നത്. പ്ലാന്റ് നിറയുമ്പോൾ ഇടയ്ക്കിടെ വെള്ളം തുറന്നു വിടണം. എന്നാൽ ഇപ്പോൾ വാൽവിലൂടെയും മറ്റും മലിനജലം പുറത്തേക്കൊഴുകി ചന്തയ്ക്കുള്ളിൽ കെട്ടിക്കിടക്കുകയാണ്. കാറ്റടിക്കുമ്പോൾ ടൗണിലും പരിസരത്തും നിൽക്കാനാകില്ല. അത്രയ്ക്കാണ് ദുർഗന്ധം. പ്ലാന്റിനു സമീപം ഇറച്ചി, മീൻ, പച്ചക്കറി കടകളുണ്ട്. ദുർഗന്ധം മൂലം ജനം ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.സംഭവം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെ പ്രതിനിധികൾ ബുധനാഴ്ച എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.