പെട്രോൾ പമ്പ് ഉടമയെ മർദിച്ച കേസ്: മൂന്നുപേർ റിമാൻഡിൽ
Mail This Article
പത്തനംതിട്ട ∙ ബൈക്കിൽ പെട്രോൾ അടിക്കാൻ താമസിച്ചതിന്റെ പ്രകോപനത്തിൽ പമ്പ് ഉടമയ്ക്കും സഹോദരനും ജീവനക്കാരനും നേരെ ആക്രമണം നടത്തിയ 3 യുവാക്കൾ റിമാൻഡിൽ. പ്രമാടം സ്വദേശികളായ ആരോമൽ (21), അനൂപ് (22) ഗിരിൻ (20) എന്നിവരെയാണു കോടതി റിമാൻഡ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന 2 പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.ഞായർ വൈകിട്ടാണ് ആരോമൽ പെട്രോൾ അടിക്കാനായി പൂങ്കാവിലെ പമ്പിൽ ചെന്നത്. ജീവനക്കാർ ഷിഫ്റ്റ് മാറിക്കയറുന്നതിന്റെ തിരക്കായതിനാൽ അൽപം താമസമുണ്ടായി. ഇതോടെ ബൈക്കിലെത്തിയവർ ജീവനക്കാരുമായി തർക്കത്തിലായി. ബഹളം കേട്ടെത്തിയ പമ്പുടമ രാജനെ മർദിക്കുകയും ഇദ്ദേഹത്തിന്റെ സഹോദരൻ സാംകുട്ടിയെ തള്ളിത്താഴെയിടുകയും ചെയ്തു. തടസ്സം പിടിച്ച ജീവനക്കാരൻ ഉണ്ണിക്കും മർദനമേറ്റു. മൂന്നു പേരും ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
അക്രമത്തിന് നേതൃത്വം കൊടുത്ത പ്രമാടം കീഴേത്ത് ആരോമലിനെ (25) സംഭവ സ്ഥലത്തിനു സമീപത്തുനിന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമാടം പഞ്ചായത്തിലെ സിപിഎം പ്രതിനിധിയുടെ മകനാണ് ആരോമൽ. അക്രമി സംഘത്തിലെ മറ്റു രണ്ടുപേർ പിന്നീടാണു പൊലീസിന്റെ പിടിയിലായത്. ഇതേ അക്രമിസംഘം രണ്ടുമാസം മുൻപു പൂങ്കാവിൽ തട്ടുകടയ്ക്കു തീയിട്ടിരുന്നു.അറസ്റ്റിലായ 3 പ്രതികളെയും പത്തനംതിട്ട എസ്എച്ച്ഒ ജിബു ജോൺ, എസ്ഐമാരായ ജ്യോതി സുധാകർ, അനൂപ്, സിപിഒ അയൂബ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.