ADVERTISEMENT

സീതത്തോട് ∙ ചിറ്റാർ നിവാസികളുടെ ഉറക്കംകെടുത്തി കടുവയുടെ സഞ്ചാരം തുടരുന്നു. നിസ്സഹായരായി വനം വകുപ്പും, എന്തും സംഭവിക്കാമെന്ന ആശങ്കയിൽ ജനവും. കടുവ ഭീതി വർധിച്ചതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. കടുവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പിടികൂടാനുള്ള നടപടികൾ ആരംഭിക്കണമെന്ന ആവശ്യവുമായി സ്ഥലവാസികൾ രംഗത്തുവന്നിട്ടുണ്ട്.

ഇന്നലെ വെളുപ്പിനെ ചിറ്റാർ പഴയ ബസ് സ്റ്റാൻഡിനു സമീപം ചക്കാലത്തുണ്ടിയിൽ ജോയിയുടെ കൃഷി സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടതോടെ ജനവാസ മേഖലയിൽതന്നെ കടുവയുള്ളതായി സ്ഥിരീകരിച്ചു. സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച രാത്രി 10.10ന് ചിറ്റാർ പാമ്പിനി പമ്പ് ഹൗസിനു സമീപം ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ നിന്ന് പ്രാർഥനയും കഴിഞ്ഞ് മടങ്ങുന്നവർ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനി ഭാഗത്തേക്കുള്ള റബർ തോട്ടത്തിലേക്കു പോയ കടുവ വീണ്ടും ചിറ്റാർ പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തിയതായാണ് സൂചന.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കടുവയുടെ സാന്നിധ്യം ചിറ്റാർ പ‍ഞ്ചായത്തിലെ ജനവാസ മേഖലയിൽ ഉണ്ട്. കടുവ ഭീഷണിക്കു ശാശ്വത പരിഹാരം സ്വീകരിക്കാൻ വനം വകുപ്പ് തയാറാകണമെന്ന് ആവശ്യപ്പെട്ട് ചിറ്റാർ ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഭാരവാഹികൾ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിവേദനം നൽകി.

കൺമുന്നിൽ കടുവ; ഞെട്ടൽ മാറാതെ നാസർ

കടുവയെ കൺമുൻപിൽ കണ്ടതിന്റെ ഞെട്ടൽ ചിറ്റാർ പാമ്പിനി ചരിവുപുരയിടത്തിൽ നാസറിന്റെ മുഖത്തുനിന്ന് ഇനിയും മാറിയിട്ടില്ല. ഞായറാഴ്ച ചിറ്റാർ ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ രാത്രി പ്രാർഥനയും കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് കടുവയുടെ മുന്നിൽപെട്ടത്. അലറി വിളിച്ചപ്പോൾ പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന മറ്റുള്ളവരും ഓടിയെത്തി. ആൾക്കൂട്ടത്തെകണ്ട് കടുവ അടുത്ത റബർ തോട്ടത്തിലേക്കു മറയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com