അപകടമില്ലാതെ കുളിക്കാൻ സൗകര്യം ഒരുക്കി കനാൽ; കൂൾ!
Mail This Article
റാന്നി ∙ കടുത്ത ചൂടിൽ ആശ്വാസമാകുകയാണ് പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലുകൾ. തീരങ്ങളിലെ ജനങ്ങളുടെ ദാഹമകറ്റാൻ മാത്രമല്ല കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും കനാലിനെ ആശ്രയിക്കുന്നവർ ഏറെ.കക്കാട്ടാറ്റിലെ മണിയാർ നിർമിച്ചിട്ടുള്ള ഡാമിന്റെ വൃഷ്ടി പ്രദേശത്തു കെട്ടിക്കിടക്കുന്ന വെള്ളമാണ് കനാലിലൂടെ തുറന്നു വിടുന്നത്. ബൗണ്ടറി, ചെമ്പരത്തിമൂട് എന്നിവിടങ്ങളിൽ താമസിക്കുന്നവരധികവും വേനൽക്കാലത്ത് കനാലിനെയാണ് ആശ്രയിക്കുന്നത്. ഇടത്തറ നീർപ്പാലത്തിൽ നിന്ന് കാരയ്ക്കാട്ട് തോട്ടിലേക്ക് വെള്ളമൊഴുക്കി വിടുന്നുണ്ട്. വൻകിട ജലസേചന വിഭാഗം ഇവിടെ സ്നാനഘട്ടവും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായി ഇറങ്ങി തെളിനീരിൽ കുളിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
തുരങ്കങ്ങളിലൂടെയും മറ്റും ഒഴുകിയെത്തുന്ന വെള്ളമായതിനാൽ ഏതു സമയത്തും നല്ല തണുപ്പാണ്. കനാലിൽ ഇറങ്ങി കുളിച്ചാൽ കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കും. കനാൽ നിറഞ്ഞൊഴുകുന്ന സമയത്ത് ഇറങ്ങരുത്. ഒഴുക്കിൽപ്പെടും. കനാലിൽ ഇറങ്ങുന്നതിന് പടിക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. വരൾച്ചക്കാലത്ത് കനാലുകളിലൂടെ വെള്ളം തുറന്നു വിടുന്നത് പരിസരങ്ങളിലെ താമസക്കാർക്കെല്ലാം പ്രയോജനമാണ്. കിണറുകളിലും നീർച്ചാലുകളിലും ജലനിരപ്പ് ഉയരും. വെള്ളത്തിനു ക്ഷാമം നേരിടില്ല.