സീതത്തോട്∙ഭിന്നശേഷിക്കാരുടെ സമീപം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ജില്ലയിൽ ആദ്യമായി നടത്തിയ ലേണേഴ്സ് ടെസ്റ്റിൽ പരീക്ഷ എഴുതിയ യുവാവിനു 100ൽ 100 മാർക്ക്. ചിറ്റാർ അക്ഷയ കേന്ദ്രം സംരംഭകൻ പുതുവേലിൽ പി.ബി ഉല്ലാസാണു വൈകല്യങ്ങളെ അതിജീവിച്ച് ആദ്യഘട്ട പരീക്ഷയുടെ കടമ്പ കടന്നത്.
ഇനി മുതൽ ഭിന്നശേഷിക്കാരുടെ അടുത്ത് എല്ലാ സംവിധാനങ്ങളുമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ലേണേഴ്സ് നടത്തുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയിൽ നടന്ന ആദ്യ പരീക്ഷയാണിത്. കോന്നി സബ് ആർടിഒ ഓഫിസ് ജോ.ആർടിഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ എംവിഎ കെ.ജെ ഷിബു, എഎംവിഎ ആർ.സന്ദീപ് എന്നിവർ അടങ്ങിയ സംഘം ഉല്ലാസിന്റെ അക്ഷയ കേന്ദ്രത്തിൽ കംപ്യൂട്ടർ അടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമായി എത്തിയായിരുന്നു പരീക്ഷ നടത്തിയത്.
ആകെ 30 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുടെ ശരിയുത്തരം ഉദ്യോഗസ്ഥർ കൊണ്ടുവന്ന കംപ്യൂട്ടറിൽ രേഖപ്പെടുത്തണം. എല്ലാത്തിനും ശരിയായ ഉത്തരമാണ് നൽകിയത്. 20 മിനിറ്റിനുള്ളിൽ പരീക്ഷ പൂർത്തിയായി റിസൽറ്റും എത്തി. പിന്നാലെ ലേണേഴ്സ് പാസായ സർട്ടിഫിക്കറ്റും നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
തുടർന്നുള്ള റോഡ് ടെസ്റ്റ് 30 ദിവസത്തിനു ശേഷം നടക്കും. ഇതിനു അപേക്ഷകൻ നേരിട്ട് ഓഫിസിൽ എത്തണമെന്നാണ് ചട്ടം. ആ വരവ് ഒഴിവാക്കുന്നതിനു ഈ പ്രദേശത്തുള്ള ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരെ ഒന്നിച്ച് സൗകര്യപ്രദമായ ചിറ്റാറിലുള്ള ഏതെങ്കിലും സ്ഥലത്ത് എത്തിച്ച് പരീക്ഷ നടത്തുന്നതിനെ പറ്റി ആലോചിക്കുന്നതായി ജോ.ആർടിഒ സി.ശ്യാം പറഞ്ഞു.