തിരുവല്ല ∙ അപ്പർകുട്ടനാട് മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു. കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റി വരണ്ടതാണ് ഇപ്പോഴത്തെ പ്രധാന കാരണം. പമ്പാ നദിയുടെ പ്രധാന കൈവഴികളായ കോലറയാർ, അരീത്തോട് എന്നിവയിലെ ജലനിരപ്പു ക്രമാതീതമായി കുറഞ്ഞു. ചിലയിടങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള ജല സംഭരണികളിലേക്ക് ഉറവകളിലൂടെ മലിനജലം എത്തുന്നു. ഇതുകാരണം കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയുന്നില്ല.
നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളുടെ പല മേഖലകളിലും ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലുടെ വെള്ളം എത്താത്തതും പ്രശ്നമാകുന്നു. ആഴ്ചയിൽ ഒരു തവണ പോലും എത്താത്ത മേഖലകളുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ ജല ചൂഷണവും നടക്കുന്നതായി പരാതി ഉണ്ട്. കെട്ടിട നിർമാണ ആവശ്യങ്ങൾക്കും കൃഷി. ചെടി നനയ്ക്കൽ എന്നിവയ്ക്കുമായി ജല അതോറിറ്റിയുടെ വെള്ളം ചോർത്തുന്നതായാണു പരാതി.
ജലമോഷണം: കടുത്ത നടപടി
തിരുവല്ല ∙ വേനൽ കടുത്തതോടെ ജല മോഷണവും വ്യാപകമായി. ശക്തമായ നടപടികളുമായി ജല അതോറിറ്റി. അതോറിറ്റിയുടെ ആന്റി തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനകളിൽ ജല അതോറിറ്റിയുടെ ടാപ്പുകളിൽ നിന്നു ഹോസ് കിണറുകളിലേക്ക് ഇട്ട് വെള്ളം എടുക്കുന്നതായി കണ്ടെത്തി. ഇതോടെ മറ്റ് ഉപഭോക്താക്കൾക്കു വെള്ളം കിട്ടാത്ത സ്ഥിതിയായി. പരിശോധനകൾ കർശനമാക്കാനും പിഴ ഈടാക്കാനുമാണു തീരുമാനം. വെള്ളം ദുരുപയോഗം ചെയ്യുന്നവരുടെ കണക്‌ഷനുകൾ വിഛേദിക്കുകയും ചെയ്യും.