മ്ലാവിനെ വേട്ടയാടിയ 2 പേർ പിടിയിൽ; ഇറച്ചിയും സ്കൂട്ടറും പിടിച്ചെടുത്തു
Mail This Article
തണ്ണിത്തോട് ∙ പൂച്ചക്കുളം വനത്തിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിൽ 2 പേർ പിടിയിൽ. ചിറ്റാർ നീലിപിലാവ് കോയിക്കലേത്ത് കെ.കെ.അംബുജാക്ഷൻ (50) ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ പി.പി.രാജൻ (62) എന്നിവരാണ് അറസ്റ്റിലായത്. പങ്കുവച്ച ഇറച്ചിയും പന്നിപ്പടക്കവും ഇറച്ചി കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറും വനപാലകർ കസ്റ്റഡിയിലെടുത്തു. പൂച്ചക്കുളം വനത്തിനുള്ളിലെ തോടിനു സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്റെ തലയും കാലും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തെളിവെടുപ്പിൽ കണ്ടെത്തി.
ഇവർക്ക് പുറമേ മറ്റു രണ്ടു പേർ കൂടി കൃത്യത്തിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷ് അറിയിച്ചു. പൂച്ചക്കുളം വനമേഖലയിൽ പടക്കം കടിച്ച നിലയിൽ കണ്ടെത്തിയ മ്ലാവിനെ അവിടെ വച്ചു മുറിച്ചു കഷണങ്ങൾ ചാക്കുകളിലാക്കി കടത്തിയെന്നും പിന്നീട് ഇറച്ചി ചിറ്റാർ മേഖലയിൽ വിൽപന നടത്തിയെന്നുമാണ് പിടിയിലായവർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.
ഇറച്ചി വാങ്ങിയവരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാർ, ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.ഷിജു, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം.കെ.ഗോപകുമാർ, എ.എസ്.മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.എസ്.ഷിനോജ്, ജി.ബിജു, അമൃത ശിവരാമൻ, ആദിത്യ സദാനന്ദൻ, ആമിന എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.