ADVERTISEMENT

കോന്നി ∙ ഇത്തവണ ഒന്നാം ക്ലാസിലേക്ക് 91 കുട്ടികളെ പ്രവേശിപ്പിച്ചാണ് ഗവ.എൽപി സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത്. ജില്ലയിലെതന്നെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി സ്കൂളാണിത്.എല്ലാ ക്ലാസുകളിലും ലൈബ്രറി, സ്കൂളിനു സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയവ ഇവിടത്തെ പ്രത്യേകതയാണ്.

അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്കൂൾ

കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്കൂളാണ് പിന്നീട് കുട്ടികളുടെ എണ്ണംകൊണ്ട് ശ്രദ്ധേയമായിട്ടുള്ളത്. ഇത്തവണ പ്രീ പ്രൈമറി വിഭാഗത്തിൽ മാത്രം 130 കുട്ടികൾ പ്രവേശനം നേടി. 2 മുതൽ 4വരെ ക്ലാസുകളിലായി 15 കുട്ടികളും പുതുതായി എത്തിയിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കാണിത്. സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ എണ്ണം വീണ്ടും കൂടാനുള്ള സാധ്യതയുമുണ്ട്. മുൻ വർഷങ്ങളിൽ ഒന്നാം ക്ലാസിൽ‌ നൂറിനു മുകളിലായിരുന്നു കുട്ടികളുടെ എണ്ണം. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിലേക്കെത്തിയത് 115 കുട്ടികൾ. ആകെ 555 കുട്ടികൾ.സ്ഥലപരിമിതിക്ക് പരിഹാരം കാണണം.

കുട്ടികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടതുണ്ട്. നിലവിൽ 1 മുതൽ 4വരെ ക്ലാസുകളിൽ 3 ഡിവിഷൻ വീതമാണ് പ്രവർത്തിക്കുന്നത്. 4 ഡിവിഷൻ ആക്കിയെങ്കിൽ മാത്രമേ കുട്ടികളുടെ പഠനം സൗകര്യപ്രദമാകുകയുള്ളൂ. ഇതിനായി പുതിയ കെട്ടിടമാണ് സ്കൂളിനാവശ്യം. പഴയ കെട്ടിടം പൊളിച്ചു മാറ്റി അവിടെ മൂന്നു നിലയിലെങ്കിലും പുതിയ കെട്ടിടം ഉണ്ടായെങ്കിൽ മാത്രമേ ഇപ്പോഴത്തെ സ്ഥലപരിമിതിക്കു പരിഹാരമാകൂ. മുൻ വർഷം തന്നെ പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

പ്രവേശനോത്സവം

പ്രവേശനോത്സവം വർണാഭമാക്കാനുള്ള തയാറെടുപ്പുകൾ സ്കൂളിൽ ആരംഭിച്ചുകഴിഞ്ഞു. ദിവസങ്ങളായി അധ്യാപകരെല്ലാവരും സ്കൂളിലെത്തി കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. സ്കൂൾ അങ്കണം തോരണങ്ങൾക്കൊണ്ട് അലങ്കരിക്കുന്നു. കടലാസ് കൊണ്ട് പൂക്കൾ നിർമിച്ച് അതിൽ അക്ഷരങ്ങളെഴുതി നവാഗതർക്ക് നൽകാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നതെന്ന് പ്രഥമാധ്യാപിക പി.സുജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com