സ്കൂളൊരുങ്ങി, കൂട്ടുകൂടിപ്പഠിക്കാൻ; ആഹ്ലാദം,‘മൂന്നിരട്ടി’

pathanamthitta-ottisam-center
പൊടിയാടി ഗവ.എൽപി സ്കൂളിലെ ഓട്ടിസം സെന്റർ.
SHARE

ഉല്ലാസഭവനിൽ മൂന്ന് പൂത്തിരികൾ

കൊടുമൺ ∙ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി ത്രിമൂർത്തികൾ സ്കൂളിലേക്കു പോകുന്നതിന്റെ ആഹ്ലാദത്തിലും തിരക്കിലുമാണ്. അങ്ങാടിക്കൽ വടക്ക് ഉല്ലാസ് ഭവനിൽ ഉല്ലാസ്, സ്മിത ദമ്പതികളുടെ മക്കളായ ശിവന്യ, ശിവാനി, ശിവജിത്ത് എന്നിവരാണു ഗവ. എസ്‍സിവി എൽപി സ്കൂളിലെ ഒന്നാം ക്ലാസിലേക്കു പ്രവേശിക്കുന്നത്. സൈനികനായിരുന്ന ഉല്ലാസിനും പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫിസ് ജീവനക്കാരി സ്മിതയ്ക്കും വിവാഹശേഷം വളരെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് 3 കുഞ്ഞുങ്ങളെ ലഭിക്കുന്നത്.  അമ്മ തന്നെയാണ് ഈ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചത്.

എസ്എൻ പബ്ലിക് സ്കൂളിൽ രണ്ട് മൂവർസംഘം

pathanamthitta-students
എലീറ്റ സാറ മെൽബിൻ, എലിസ സാറ മെൽബിൻ, എലീന സാറ മെൽബിൻ

കോന്നി ∙ എസ്എൻ പബ്ലിക് സ്കൂളിൽ രണ്ടു മൂവർ സംഘങ്ങളാണ് ഇത്തവണ പ്രവേശന നേടിയത്. പ്രവാസിയായ കോന്നി ബിസ്മി മൻസിലിൽ ഹവാസ് ഖാന്റെയും സുമി മീരാന്റെയും മക്കളായ മറിയം ഫാത്തിമ ഹവാസ്, മിൻഹ ഫാത്തിമ ഹവാസ്, മുഹമ്മദ് മിഷാൽ ഹവാസ് എന്നിവരും മറ്റൊരു പ്രവാസിയായ വെള്ളപ്പാറ കാവുംപാട്ട് വീട്ടിൽ മെൽബിൻ ബേബിയുടെയും വിൻസി വിൻസെന്റിന്റെയും മക്കളായ എലീറ്റ സാറ മെൽബിൻ, എലിസ സാറ മെൽബിൻ, എലീന സാറ മെൽബിൻ എന്നിവരാണ് ഈ വർഷം പ്രവേശനം നേടിയ ത്രീ ‘സ്റ്റാർസ്’. കോന്നി തേക്കും കൂട്ടത്തിൽ വീട്ടിൽ പ്രതീഷ് കുമാറിന്റെയും കാർത്തിക കെ.പ്രസാദിന്റെയും മക്കളായ മാധവ് പി.നായർ, ഇശാനി പി.നായർ എന്നീ ഇരട്ട സഹോദരങ്ങളും സ്കൂളിലേക്ക് എത്തിയിട്ടുണ്ട്.

ളാക്കൂരിന്റെ സ്വന്തം സംഘം

ളാക്കൂർ ∙ ശ്രാവണും ശ്രദ്ധയും ശ്രേയയും ഒരേ വീട്ടിൽ നിന്നിറങ്ങി ഒന്നിച്ചു തന്നെ ഇന്ന് ഒന്നാം ക്ലാസിൽ എത്തും. ഒരു ക്ലാസിൽ തന്നെ ഒന്നിച്ച് എത്താനൊരു കാരണമുണ്ട്, വലിയവീട്ടിൽ ഗിരീഷ് കുമാറിന്റെയും അനീഷയുടെയും മക്കളായ ഇവർ ഒറ്റ പ്രസവത്തിൽ ജനിച്ചവരാണ്.നഴ്സറി പഠനം പൂർത്തിയാക്കിയ ളാക്കൂർ ഗവ. എൽപി സ്കൂളിൽ തന്നെയാണ് ഒന്നാം ക്ലാസിൽ ഇവർ ചേർന്നത്. മൂവർക്കുമായി ഒരേ തരം ബാഗും കുടയും നോട്ട് ബുക്കുകളും മാതാപിതാക്കൾ വാങ്ങിക്കഴിഞ്ഞു. കൂട്ടുകാരെ കാണാനും ഒന്നിച്ചു കളിക്കാനും തയാറായിരിക്കുകയാണ് ഈ മൂവർ സംഘം. പ്രവേശനോത്സവ ചടങ്ങിൽ ഈ കുസൃതി കുരുന്നുകളെ പ്രത്യേകമായി വരവേൽക്കുമെന്ന് സ്കൂൾ പ്രധാനാധ്യാപിക എസ്. ശ്രീജ പറഞ്ഞു.

ആദ്യദിനം കൂട്ടിന് സ്വന്തം പുസ്തകം

pathanamthitta-akshay
അക്ഷയ്കുമാർ സ്വന്തം പുസ്തകവുമായി

കടമ്പനാട്∙ഔഷധ സസ്യമായ ചങ്ങലംപരണ്ടയെ കുറിച്ചു സ്വന്തമായി തയാറാക്കിയ പുസ്തകവും ഒപ്പം ചേർത്താണ് അക്ഷയ് കുമാർ ഇന്നു സ്കൂളിലേക്ക് പോകുന്നത്. കെ ആർ കെ പി എം ബി എച്ച് എസ് ആൻഡ് വി എച്ച് എസിലെ പ്രവേശനോത്സവ ചടങ്ങിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അക്ഷയ് കുമാറിന്റെ ചങ്ങലംപരണ്ട വീട്ടിലെ കൂട്ടുകാരൻ എന്ന പുസ്തകത്തിന്റെ പ്രകാശന കർമവും നടക്കും. ഏറെ ഔഷധ ശക്തിയുള്ള ചങ്ങലംപരണ്ടയുടെ ഗുണങ്ങൾ വിവരിച്ചു വീട്ടിലെ കൂട്ടുകാരനാണെന്ന കണ്ടെത്തലാണ് പുസ്തകത്തിൽ.സമീപ  ഔഷധ തോട്ടങ്ങൾ, ആയുർവേദ ആശുപത്രികൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചാണു ചങ്ങലംപരണ്ടയുടെ ഔഷധഗുണം പുസ്തകമാക്കിയത്.  നാട്ടു വൈദ്യന്മാരുമായി കൂടിക്കാഴ്ചയും നടത്തി.

സ്വകാര്യ വിദ്യാഭ്യാസ ചാനൽ നടത്തിയ മത്സരത്തിനു സമർപ്പിച്ച ഗവേഷണ പ്രബന്ധമാണു പുസ്തക രൂപത്തിലാക്കി പ്രകാശനം നടത്തുന്നത്.തെളിനീരൊഴുക്കാം പമ്പയിലൂടെ എന്ന പേരിൽ പമ്പാ നദിയെ കുറിച്ച് അക്ഷയ് തയാറാക്കിയ ‍‍ഡോക്കുമെന്ററി നേരത്തെ അഭിനന്ദനത്തിനർഹമായി നാട്ടിലെ കുളം പായൽ മൂടി വൃത്തിഹീനമായി കിടന്നപ്പോൾ ഫോട്ടോ എടുത്ത് അക്ഷയ് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ കുളത്തിന്റെ ശുചീകരണം സമൂഹം ഏറ്റെടുത്തു നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. തുവയൂർ വടക്ക് വെള്ളൂർ തടത്തിൽ (ഐക്യമന്ദിരം )സന്തോഷ് കുമാറിന്റെയും അശ്വതിയുടെയും മകനാണ് എസ്.അക്ഷയ്കുമാർ.

കരുതലും കൈത്താങ്ങുമായി ഓട്ടിസം സെന്റർ

പൊടിയാടി ∙ കരുതൽ വേണ്ട സ്കൂൾ കുട്ടികൾക്ക്  കൈത്താങ്ങുമായി ഗവ. എൽപി സ്കൂളിലെ ഓട്ടിസം സെന്ററുണ്ട്. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 34 കുട്ടികളാണ് ഇവിടെയെത്തുന്നത്. എല്ലാവർക്കും ഒരു മണിക്കൂർ സ്കിൽ  പരിശീലനം, സ്പീച്ച്, ഒക്കുപേഷനൽ,  ഫിസിയോ തെറപി എന്നിവയും ചെയ്യുന്നുണ്ട്. പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെ രക്ഷകർത്താക്കൾ തന്നെയാണ് ഇവിടെയെത്തിക്കുന്നത്. ഇവിടുത്തെ പരിശീലനം കഴിഞ്ഞ ശേഷം അവർ പഠിക്കുന്ന സ്കൂളുകളിലെ ക്ലാസുകളിൽ തിരികെ കൊണ്ടാക്കും.സ്കൂളിനോടു ചേർന്ന ഒരു ഹാളാണ് പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഒരു ടീച്ചറും ആയയും സ്ഥിരമായിട്ടുണ്ട്. ഓരോ തെറാപ്പിയും ചെയ്യുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ചവരുമുണ്ട്.

ജില്ലാതല പ്രവേശനോത്സവം ഇന്ന് കടമ്മനിട്ടയിൽ

പത്തനംതിട്ട ∙ കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ഇന്ന്  10ന് നടക്കും.സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കെട്ടിട സമർപ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ കെട്ടിടത്തിന്റെ താക്കോൽദാനം കലക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിക്കും.

ചേട്ടന്മാർ സ്കൂളിലേക്ക്, മഞ്ഞത്തോട് ഊരിലെ കുരുന്നുകൾ എവിടെപ്പോകും?

സീതത്തോട്∙ അവധികാലം കഴിഞ്ഞു ചേട്ടൻമാർ ഇന്ന് സ്കൂളിൽ പോകുമ്പോൾ ശ്രീജിത്തിനും(4), അജയകുമാറിനും(3) പഠിക്കണമെന്നുണ്ടെങ്കിലും അതിനു വഴിയില്ല. മഞ്ഞത്തോട് ആദിവാസി ഊരിലെ കുരുന്നുകളുടെ അങ്കണവാടിയ്ക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. 3 വർഷം മുൻപ് ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് 50ൽ അധികം ആദിവാസി കുടുംബങ്ങളെയാണു പുനരധിവസിപ്പിച്ചത്. മിക്ക കുടുംബത്തിലും 3 മുതൽ 6 വരെ കുട്ടികളുണ്ട്. ഇവരിൽ ഏറെയും 6 വയസിൽ താഴെ പ്രായമുള്ളവരാണ്. 2 വർഷം മുൻപ് മഞ്ഞത്തോട്ടിൽ സാമൂഹിക പഠന കേന്ദ്രം തുറന്നിരുന്നു. 20 മുതൽ 30 കുട്ടികൾ വരെ സ്ഥിരമായി കേന്ദ്രത്തിൽ എത്തുമായിരുന്നു. ട്രൈബൽ വകുപ്പിൽ നിന്നായിരുന്നു പദ്ധതിയുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ട്രൈബൽ വകുപ്പ് പദ്ധതി ഉപേക്ഷിച്ചു.

വൈകാതെ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഷെഡിന്റെ ബലക്ഷയം മൂലം പ്രവർത്തനം പൂർണമായും നിലച്ചു. ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘ബ്രിജ് കോഴ്സ്’ എന്ന പേരിൽ വൈകുന്നേരം ട്യൂഷൻ ക്ലാസ് നടക്കുന്നുണ്ട്. ഇവിടെ കുറെ കുട്ടികൾ വരും. ളാഹയിലുള്ള ഗോപിക ടീച്ചറാണു ക്ലാസ് എടുക്കുന്നത്. മഞ്ഞത്തോട് കേന്ദ്രീകരിച്ച് അങ്കണവാടി വേണമെന്നാണു ഊരിലെ അമ്മമാരുടെ ആവശ്യം. അങ്കണവാടി കൃത്യമായി പ്രവർത്തിച്ചാൽ 20 കുട്ടികളിൽ കുറയാതെ പഠനത്തിനെത്തും. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും ഇവിടെ നിന്നു കൃത്യമായി ലഭിക്കും.

ഊരിലെ വലിയ കുട്ടികൾ അട്ടത്തോട്,കിസുമം, ചിറ്റാർ, ആങ്ങമൂഴി പ്രദേശങ്ങളിലെ സ്കൂളുകളിലും ഹോസ്റ്റലുകളിലുമാണ് പഠിക്കുന്നത്. ഇവരെ കൊണ്ടു പോകാൻ സ്കൂൾ വാഹനങ്ങളുമുണ്ട്. കുരുന്നുകൾക്ക് ഊരു തന്നെയാണ് ആശ്രയം. ‌കുരുന്നുകളുടെ പഠനത്തിനായി ഒട്ടേറെ പദ്ധതികൾ സർക്കാരിനുണ്ടെങ്കിലും ഊരിൽ അങ്കണവാടി ഇല്ലാത്തതിനാൽ പകൽ സമയം അന്നം തേടി കാടു കയറുന്ന മാതാപിതാക്കൾ കുട്ടികളേയും കൂട്ടിയാണു പോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS